
തിരുവനന്തപുരം: ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസി കേരളത്തിലേക്ക് ഇല്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹിമാൻ. ഈ ഒക്ടോബറിൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനായിരുന്നു ശ്രമം. എന്നാൽ ഒക്ടോബറിൽ കേരളത്തിൽ വരാനാവില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. ഒക്ടോബറിൽ മാത്രമേ ടീമിനെ എത്തിക്കാൻ കഴിയൂവെന്ന് സ്‌പോൺസർമാരും പറഞ്ഞതോടെ ഇതിഹാസ താരം എത്തില്ലെന്ന് ഉറപ്പായി. അർജന്റീന ഫുട്ബോൾ ടീമും സ്‌പോൺസർമാരും വ്യത്യസ്ത നിലപാടുകളെടുക്കുന്നതായാണ് മന്ത്രി പറയുന്നത്.
അതേസമയം, മെസി ഡിസംബറിൽ ഇന്ത്യയിലെത്തുമെന്നും റിപ്പോർട്ടുണ്ട്. കൊൽക്കത്ത, മുംബയ്, അഹമ്മദാബാദ്, ന്യൂഡൽഹി എന്നീ നഗരങ്ങളിൽ മെസി സന്ദർശനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടുക്കാഴ്ച നടത്തുമെന്നുമാണ് വിവരം. മെസി പങ്കെടുക്കുന്ന ചടങ്ങിനായി മുംബയിലെ വാങ്കഡെ സ്റ്റേഡിയം ബുക്ക് ചെയ്‌തതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 12ന് രാത്രി 10 മണിയോടെ കൊൽക്കത്തിയിലാണ് മെസി എത്തുക. കൊൽക്കത്തയിൽ രണ്ട് ദിവസം താരമുണ്ടാകും. പിറ്റേ ദിവസം രാവിലെ 9ന് മീറ്റ് ആൻഡ‌് ഗ്രീറ്റ് പരിപാടി. തുടർന്ന് വി.ഐ.പി റോഡിൽ തന്റെ 70 അടിയുള്ള പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മറ്റ് പ്രമുഖരും അണിനിരക്കുന്ന പരിപാടികളിലും താരം പങ്കെടുക്കും.
ഡിസംബർ 13ന് അഹമ്മദാബാദിൽ അദാനി ഫൗണ്ടേഷന്റെ ആസ്ഥാനമായ ശാന്തിഗ്രാമിൽ സ്വകാര്യ പരിപാടിയിൽ പങ്കെടുക്കും. 14ന് വൈകിട്ടാണ് വാങ്കഡെയിലെ പരിപാടി. ഡിസംബർ 15ന് ഡൽഹിയിൽ പ്രധാനമന്ത്രിയെ സന്ദർശിക്കും. ഫിറോസ് ഷാ കോട്‌ലയിലെ പരിപാടിയിലും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |