
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് കിരീടധാരണത്തിന് പിന്നാലെ തന്റെ ഓപ്പണിംഗ് പങ്കാളി അഭിഷേക് ശർമ്മയെ പുകഴ്ത്തി മലയാളി താരം സഞ്ജു സാംസൺ. തങ്ങൾക്കിടയിലുള്ളത് വെറുമൊരു ഓപ്പണിംഗ് കൂട്ടുകെട്ടല്ലെന്നും, മൈതാനത്തിന് അകത്തും പുറത്തും ശക്തമായ ഒരു കേരള-പഞ്ചാബി സൗഹൃദമാണുള്ളതെന്നും സഞ്ജു പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന്റെ കോൺക്ലേവ് പരിപാടിയിൽ അഭിഷേക് ശർമ്മയോടൊപ്പം പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞങ്ങൾ ഐസും ഫയറുമല്ല, മറിച്ച് ഫയറും ഫയറുമാണ്. ചിലപ്പോൾ അവൻ അടിച്ചുതകർക്കും, അല്ലെങ്കിൽ ഞാൻ. ആ ഒരു കോമ്പിനേഷനാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. 2024 മുതൽ തുടങ്ങിയ 'കേരള-പഞ്ചാബി' സൗഹൃദം ക്രീസിലും ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. ഞങ്ങൾക്കിടയിൽ കാര്യങ്ങൾ വളരെ സിംമ്പിളാണ്, ഒന്നും കോംപ്ലിക്കേറ്റഡാവാറില്ല. അവൻ എന്നോട് വന്ന് ചോദിക്കും, ഭായ്, ബോൾ എങ്ങനെയാ വരുന്നതെന്ന്. ബോൾ നോർമൽ ആയിട്ടാ വരുന്നതെന്ന് പറഞ്ഞിട്ട് ഒരു സിക്സർ അങ്ങ് അടിക്കും. അത്രയേ ഉള്ളൂ കാര്യം. അഭിഷേക് ധൈര്യമുള്ള, കാര്യങ്ങളെ കൂളായി കാണുന്ന ഒരാളാണ്. അവന്റെ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്. മൈതാനത്തിന് അകത്തായാലും പുറത്തായാലും അവനുമൊത്തുള്ള സൗഹൃദം ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്.'- സഞ്ജു പറയുന്നു.

പണ്ട് മൈതാനത്തേക്ക് വരുമ്പോൾ എല്ലാവരും 'അഭിഷേക്... അഭിഷേക്...' എന്ന് മാത്രം ആർപ്പുവിളിക്കുന്നത് കേട്ട് ഞങ്ങൾക്ക് കുറച്ചൊക്കെ അസൂയയൊക്കെ തോന്നിയിട്ടുണ്ട്. അന്ന് ഞങ്ങൾ വിചാരിച്ചത് ആളുകൾ ഇവനെ മാത്രമേ കാണുന്നുള്ളൂ എന്നുണ്ടോ എന്നൊക്കെയാണ്. പക്ഷേ ഇപ്പോൾ അവൻ ടീമിലെ സ്റ്റാർ ആയിക്കഴിഞ്ഞു. എന്തായാലും ഭായ്, നീ പെട്ടെന്ന് തന്നെ ഒരു കല്യാണം കഴിക്കണം'- സഞ്ജു തമാശരൂപേണ അഭിഷേകിനോട് പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ഫൈനലിൽ സഞ്ജുവും അഭിഷേകും ചേർന്ന് പവർപ്ലേയിൽ 98 റൺസാണ് അടിച്ചുകൂട്ടിയത്. താരങ്ങളുടെ വെടിക്കെട്ട് തുടക്കം ഇന്ത്യയെ 255 എന്ന പടുകൂറ്റൻ സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 96 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയ ഇന്ത്യ, തുടർച്ചയായി രണ്ടാം തവണ ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും സ്വന്തം നാട്ടിൽ കിരീടം നിലനിർത്തുന്ന ആദ്യ രാജ്യമായും ചരിത്രം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |