മഡ്ഗാവ് : ഈ സീസണിലെ ഐ.എസ്.എൽ ഫുട്ബാൾ ഫൈനൽ മാർച്ച് 18ന് ഗോവയിലെ ഫത്തോർഡ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. പ്രാഥമിക ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ഈ മാസം 26ന് കൊച്ചിയിൽ നിലവിലെ റണ്ണർ അപ്പുകളായ കേരള ബ്ളാസ്റ്റേഴ്സും നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയും തമ്മിലാണ് നടക്കുന്നത്. മാർച്ച് രണ്ട്,മൂന്ന് തീയതികളിലായാണ് പ്ളേ ഓഫ് റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
ഇത്തവണ പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ മാത്രമാണ് നേരിട്ട് സെമിയിലെത്തുക. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ പ്ളേ ഓഫ് മത്സരം കളിക്കും. മൂന്നാം സ്ഥാനക്കാർ ആറാം സ്ഥാനക്കാരെയും നാലാം സ്ഥാനക്കാർ അഞ്ചാം സ്ഥാനക്കാരെയുമാണ് പ്ളേ ഓഫിൽ നേരിടുന്നത്. ഇതിലെ വിജയികൾ സെമിയിലേക്ക് എത്തും. ഇരുപാദങ്ങളായി മാർച്ച് ആറുമുതൽ 12വരെയാണ് സെമിഫൈനലുകൾ നടക്കുന്നത്.
മുംബയ് സിറ്റി എഫ്.സി,ഹൈദരാബാദ് എഫ്.സി എന്നീ ടീമുകൾ സെമിയിലെത്തിക്കഴിഞ്ഞു. എ.ടി.കെ മോഹൻ ബഗാൻ, ബെംഗളുരു എഫ്.സി, കേരള ബ്ളാസ്റ്റേഴ്സ്, ഒഡിഷ എന്നിവരാണ് നിലവിൽ യഥാക്രമം മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിൽ. ഇതിൽ ഒഡിഷ ഒഴികെയുള്ള ടീമുകൾ പ്ളേ ഓഫ് ഉറപ്പാക്കിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |