കൊച്ചി: പ്രൈം വോളിയിൽ കൊൽക്കത്ത തണ്ടർബോൾട്ട്സിന് തകർപ്പൻ ജയം. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന അവസാനപാദ മത്സരങ്ങളുടെ അഞ്ചാം പോരാട്ടത്തിൽ കൊൽക്കത്ത ചെന്നൈ ബ്ലിറ്റ്‌സിനെ തറപറ്റിച്ചു. കൊൽക്കത്തയുടെ ഇടിമിന്നൽ സ്മാഷുകൾക്ക് മുന്നിൽ ഒരു സെറ്റ് മാത്രമേ ചെന്നൈയ്ക്ക് സ്വന്തമാക്കാനായുള്ളൂ. സ്‌കോർ 15-12, 15-9,15-14, 15-13,10-15. കൊൽക്കത്തയുടെ വിനീത് കുമാറാണ് കളിയിലെ താരം. ജയത്തോടെ കൊൽക്കത്ത സെമിയിൽ കടന്നു.
യൂണിവേഴ്‌സൽ താരം വിനീത് കുമാറിലൂടെ പോയിന്റുനേടി തുടങ്ങിയ കൊൽക്കത്ത, ചെന്നൈയ്ക്ക് തുടക്കം മുതൽ വെല്ലുവിളി ഉയർത്തി. യു.എസ് താരം കോഡി കാഡ്‌വെല്ലും അശ്വാൾ റായിയും ആക്രമിച്ചതോടെ ചെന്നൈ പതറി. എന്നാൽ അവസരത്തിനൊത്ത് ഉയർന്ന ചെന്നൈയുടെ കാമറൂർ അക്കാക്കർ കെവിൻ മോയയും ജി.എസ്.അഖിനും രാമനും മത്സരം ഒപ്പമെത്തിച്ചു. വെനിസ്വേലൻ ബ്ലോക്കർ ജോസ് വെഡ്രിയും വിനിതും തീർത്ത വൻമതിലിൽ തട്ടി ചെന്നൈ സ്മാഷുകൾ ഒന്നൊന്നായി ലക്ഷ്യം തെറ്റിയതോടെ ആദ്യ സെറ്റ് കൊൽക്കത്ത പിടിച്ചെടുത്തു.
രണ്ടാം സെറ്റിൽ ബ്ലോക്കർ വൈ.വി. സീതാരാമനിലൂടെ തിരിച്ചടിച്ചു തുടങ്ങിയ ചെന്നൈയ്ക്ക് പക്ഷേ ഈ ആധിപത്യം അവസാനം വരെ തുടരാനായില്ല. അഖിന്റെയും രാമൻ കുമാറിന്റെയും ലക്ഷ്യം തെറ്റിയുള്ള സ്മാഷുകളും കളിയുടെ ഗതിമാറ്റി. തന്ത്രം മനസിലാക്കിയുള്ള ബ്ലോക്കുകളിലൂടെയും പോയിന്റ് തേടിയ കൊൽക്കത്ത രണ്ടാം സെറ്റും കൈപ്പിടിയിലൊതുക്കി.
അഭിലാഷ് ഛൗധരിയിയുടെയും കോഡിയുടെയും കരുത്തിൽ മുന്നേറിയ കൊൽക്കത്ത ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വിജയ സെറ്റ് പിടിച്ചെടുത്തത്. രാമന്റെ മിന്നൽ സ്മാഷുകളിലൂടെ ഒപ്പമെത്തിയ ചെന്നൈ ഒരുഘട്ടത്തിൽ മുന്നിലെത്തുകയും ചെയ്തു. എന്നാൽ സർവീസിലെ പാളിച്ചകളും ടീമിലെ ആശയക്കുഴപ്പവും തിരിച്ചടിയായി.
അടിക്ക് തിരിച്ചടി കണ്ട നാലം സെറ്റും കൊൽക്കത്ത വിട്ടുകൊടുത്തില്ല. അറ്റാക്കർ സുര്യാൻഷ് തോമറിന്റെയും അഭിലാഷിന്റെയും കരുത്തിലാണ് കൊൽക്കത്ത പോയിന്റുകൾ പിടിച്ചെടുത്തത്. രാമന്റെ ഒറ്റയാൾ പോരാട്ടത്തിനപ്പുറം കാര്യമായ കുതിപ്പും ചെന്നൈയ്ക്ക് കാഴ്ചവയ്ക്കാനായില്ല.
അവസാന സെറ്റ് 15-10ന് നേടി ബ്ലിറ്റ്‌സ് തോൽവി ഭാരം കുറച്ചു. വിനിത് കുമാർ, അശ്വൽ റായ്, അനുഷ്, കാഡ്‌വെൽ കോഡി എന്നിവർ കൊൽക്കത്തക്കായി തിളങ്ങി. ചെന്നൈ നിരയിൽ രമൺ കുമാറിനും ജോബിൻ വർഗീസിനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്.
കാലിക്കറ്റ് കോർട്ടിൽ
ഇന്ന് ലീഗിലെ നിർണായക മത്സരത്തിൽ കാലിക്കറ്റ് ഹീറോസ് ബംഗളൂരു ടോർപ്പിഡോസിനെ നേരിടും. ഇരുടീമുകളുടെയും അവസാന മത്സരമാണ്. ജയിച്ചാൽ കാലിക്കറ്റിന് സെമി ഉറപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |