കേരള ബ്ളാസ്റ്റേഴ്സിനെ കൊച്ചിയിൽ 4-3ന് തോൽപ്പിച്ച് മോഹൻ ബഗാൻ
കൊച്ചി: കഴിഞ്ഞ വർഷത്തെ വാക്കൗട്ട് പ്രതിഷേധത്തിന് നാലുകോടി പിഴ ചുമത്തിയതിനെതിരെ അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീൽ തള്ളിയതിന് പിന്നാലെ സ്വന്തം തട്ടകത്തിൽ മോഹൻ ബഗാനോട് തോറ്റ് കേരള ബ്ളാസ്റ്റേഴ്സ്. മൂന്നിനെതിരെ നാലുഗോളുകൾക്ക് ബഗാനോട് കീഴടങ്ങിയ ബ്ളാസ്റ്റേഴ്സിന് പ്ളേ ഓഫിൽ സ്ഥാനമുറപ്പിക്കാൻ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയായി. സീസണിലെ 18 മത്സരങ്ങളിൽ എട്ടാം തോൽവി വഴങ്ങിയ ബ്ളാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാമതായപ്പോൾ 12-ാം വിജയവുമായി 39 പോയിന്റിലെത്തിയ ബഗാൻ രണ്ടാമതായി തുടരുന്നു. 39 പോയിന്റുള്ള മുംബയ് സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
ഇന്നലെ കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ 1-0ത്തിന് ലീഡ് ചെയ്ത ബഗാനെതിരെ ബ്ളാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയെങ്കിലും ജയിക്കാനായില്ല. ഇരട്ട ഗോളുകൾ നേടിയ അർമാൻഡോ സാദിക്കുവും ഒരു ഗോളടിച്ച ദീപക് താംഗ്രിയുമാണ് ബഗാന്റെ സ്കോറർമാർ. നാലാം മിനിട്ടിലും 60-ാം മിനിട്ടിലുമായിരുന്നു സാദിക്കുവിന്റെ ഗോളുകൾ. ദീപക് 68-ാം മിനിട്ടിലും കമ്മിംഗ്സ് ഇൻജുറി ടൈമിന്റെ ഏഴാം മിനിട്ടിലും സ്കോർ ചെയ്തു. ബ്ളാസ്റ്റേഴ്സിന് വേണ്ടി ഡയമന്റക്കോസ് ഇരട്ട ഗോളടിച്ചു. വിബിൻ മോഹൻ 54-ാം മിനിട്ടിലാണ് ആദ്യ ഗോൾ നേടിയത്. ഡയമന്റക്കോസ് 63-ാം മിനിട്ടിലും ഇൻജുറി ടൈമിന്റെ ഒൻപതാം മിനിട്ടിലുമാണ് സ്കോർ ചെയ്തത്.
ജയിക്കാൻ ഉറച്ചിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് മോഹൻബഗാന്റെ കുതിപ്പിനെ അധികനേരം പിടിച്ചുനിറുത്താനായില്ല. നാലാം മിനിട്ടിൽ തന്നെ സന്ദർശകർ കരുത്തറിയിച്ചു. അർമാൻഡോ സാദിക്കുവിലൂടെ മോഹൻ ബഗാൻ മുന്നിൽ. മദ്ധ്യഭാഗത്ത് നിന്ന് ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യാനുള്ള പ്രീതം കോട്ടാലിന്റെ വിഫലശ്രമം ബോക്‌സിന് തൊട്ടുപുറത്ത് വച്ച് പിടിച്ചെടുത്ത സാദിക്കുവിന്റെ വലംകാൽ ഷോട്ട് തെറ്റിയില്ല. കരൺജിത്ത് സിംഗിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ. സ്റ്റേഡിയം നിശബ്ദമായി. തിരച്ചടിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് തുനിഞ്ഞിറങ്ങിയതോടെ മത്സരം കടത്തു. ഗോളടിവീരൻ ഡയമെന്റക്കോസും ജപ്പാൻ താരം ഡയസൂകെ സക്കായിയും മോഹൻബഗാന്റെ ഗോൾമുഖത്ത് മിന്നലാട്ടം നടത്തി. പക്ഷേ ആദ്യ പകുതിയിൽ ഒന്നും ഗോളാക്കാൻ ഇരുവർക്കുമായില്ല. ലക്ഷ്യം തെറ്റിയുള്ള ഷോട്ടുകളും പാസുകൾ കൈമാറുന്നതിലെ വീഴ്ചയുമെല്ലാം മുന്നേറ്റത്തിന്റെ മൂർച്ചകുറച്ചു. അപ്പോഴും പന്തടക്കത്തിൽ മോഹൻബഗാൻ മുന്നിൽ നിന്നു.
നാല് മാറ്റങ്ങളോടെയാണ് വുകുമനോവിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ കളത്തിലറക്കിയത്.മുൻ ബഗാൻ നായകൻപ്രീതം കോട്ടാലിനൊപ്പം പ്രഭീർദാസ്, ജീക്‌സൺ സിംഗ്, രാഹുൽ കെ.പി എന്നിവർ ആദ്യ ഇലവനിൽ തിരിച്ചെത്തി. മറുവശത്ത് മലയാളിതാരം സഹൽ അബ്ദുൾ സമദിനെ ആദ്യ ഇലവനിൽ അവതരിപ്പിച്ചാണ് മോഹൻബഗാൻ സുപ്പർ ജെയിന്റ്‌സ് ഇറങ്ങിയത്. ഡെർബി ടീമിൽ നിന്ന് മൂന്ന് മാറ്റങ്ങൾ മാത്രമാണ് ബഗാനിലുണ്ടായത്. കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയിൽ സഹലിന്റെ അരങ്ങേറ്റവും ഇന്നലെ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |