ട്വന്റി-20 ലോകകപ്പിന്റെ ആദ്യ സെമിഫൈനലിൽ ഇന്ന് ന്യൂസിലാൻഡ് ഇംഗ്ളണ്ടിനെ നേരിടുന്നു
നാളെ രണ്ടാം സെമിയിൽ പാകിസ്ഥാൻ ആസ്ട്രേലിയയെ നേരിടും
അബുദാബി : ട്വന്റി-20 ലോകകപ്പ് സെമിഫൈനൽ ചൂടിലേക്ക്. ഇന്ത്യൻ സമയം ഇന്ന് രാത്രി 7.30ന് അബുദാബിയിൽ നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ഏകദിന ലോകചാമ്പ്യന്മാരായ ഇംഗ്ളണ്ടും റണ്ണർ അപ്പുകളായ ന്യൂസിലാൻഡും ഏറ്റുമുട്ടും. നാളെ ദുബായ് വേദിയാകുന്ന രണ്ടാം സെമിയിൽ സൂപ്പർ 12 റൗണ്ടിലെ അഞ്ചുകളികളും ജയിച്ചുവന്ന പാകിസ്ഥാൻ ആസ്ട്രേലിയയെ നേരിടും. ഞായറാഴ്ചയാണ് ഫൈനൽ.
2019ൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇഞ്ചോടിഞ്ച് പൊരുതിനിന്നിട്ടും ബൗണ്ടറിക്കണക്കിലെ മെച്ചം എന്ന അപൂർവ കണക്കെടുപ്പിൽ ഇംഗ്ളണ്ടിന് കിരീടം വിട്ടുകൊടുക്കേണ്ടിവന്നവരാണ് കേൻ വില്യംസൺ നയിക്കുന്ന കിവീസുകാർ.ആ അപമാനത്തിന് കണക്കുതീർക്കാനുള്ള അവസരമാണ് ഇന്ന് അവർക്ക് മുന്നിലുള്ളത്. ഇംഗ്ളണ്ടിനാകട്ടെ ഏകദിനത്തിനൊപ്പം ട്വന്റി-20യിലും ലോക കിരീടം ചൂടാനുള്ള അപൂർവ അവസരവും.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഇന്ന് സെമിയിൽ ഏറ്റുമുട്ടുന്നത്. സൂപ്പർ 12 റൗണ്ടിൽ ഇരുവരും തോറ്റത് ഒരു കളിമാത്രമാണ്. ഇംഗ്ളണ്ട് ദക്ഷിണാഫ്രിക്കയോടും കിവീസ് പാകിസ്ഥാനോടും. ആദ്യ നാലുമത്സരങ്ങളും ജയിച്ച ഇംഗ്ളണ്ട് അവസാനകളിയിലാണ് തോൽവി അറിഞ്ഞത്. കിവീസ് ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റശേഷം നാലുകളികൾ തുടർച്ചയായി ജയിച്ചാണ് സെമിയിലേക്ക് യോഗ്യത നേടിയത്.
സെമിയിലേക്കുള്ള വഴി
ഇംഗ്ളണ്ട്
1. വെസ്റ്റ് ഇൻഡീസിനെതിരെ ആറുവിക്കറ്റ് വിജയം
2.ബംഗ്ളാദേശിനെതിരെ എട്ടുവിക്കറ്റ് വിജയം
3. ആസ്ട്രേലിയയെ തോൽപ്പിച്ചതും എട്ടുവിക്കറ്റിന്
4. ശ്രീലങ്കയെ കീഴടക്കിയത് 26 റൺസിന്
5.10 റൺസിന് ദക്ഷിണാഫ്രിക്കയോട് തോൽവി
ന്യൂസിലാൻഡ്
1. അഞ്ചുവിക്കറ്റിന് പാകിസ്ഥാനോട് തോൽവി
2.ഇന്ത്യയെ എട്ടുവിക്കറ്റിന് കീഴടക്കി
3.സ്കോട്ട്ലാൻഡിനോട് 16 റൺസ് ജയം.
4. നമീബിയയെ തോൽപ്പിച്ചത് 52 റൺസിന്
5. അഫ്ഗാനെതിരെ വിജയം എട്ടുവിക്കറ്റിന്.
21
മത്സരങ്ങളിലാണ് ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടിയത്.
13 മത്സരങ്ങളിൽ വിജയിച്ചത് ഇംഗ്ളണ്ട്
7 ജയം ന്യൂസിലാൻഡിന്
1 മത്സരം ഉപേക്ഷിച്ചു.
2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത് കിവീസും ഇംഗ്ളണ്ടുമായിരുന്നു. അന്ന് ജയിച്ചത് കിവീസ്.
പാകിസ്ഥാന് മുന്നിൽ പതറിയതാണ് ഇംഗ്ളണ്ടിനെപ്പോലൊരു ശക്തമായ ടീമിനെ നേരിടുമ്പോൾ അലട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |