അർജന്റീനിയൻ ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണ ഓർമ്മയിലേക്ക് മറഞ്ഞിട്ട് ഇന്ന് ഒരു വർഷം.കഴിഞ്ഞ നവംബർ 25ന് അപ്രതീക്ഷിതമായാണ് ആരാധകരെ അമ്പരപ്പിലാഴ്ത്തി ഡീഗോ മരണത്തിന്റെ കളിയരങ്ങിലെ മുൻ നിരക്കാരനാകാൻ യാത്രയായത്. 60-ാം പിറന്നാൾ ആഘോഷിച്ച് ഒരു മാസം തികയും മുന്നേയായിരുന്നു ഇതിഹാസത്തിന്റെ മടക്കയാത്ര.
കളിയിലെന്ന പോലെ ജീവിതത്തിലും നിഗൂഡതകൾ ഒളിപ്പിച്ചുവച്ച ഡീഗോ അർജന്റീനയിലെ തെരുവുകളിൽ നിന്ന് പന്തുതട്ടിക്കയറിയത് ലോക ജനതയുടെ ഹൃദയത്തിലേക്കായിരുന്നു. ഒരേ മത്സരത്തിൽത്തന്നെ ദൈവത്തിന്റെ കൈകൊണ്ടു പിറന്ന ഗോളും നൂറ്റാണ്ടിന്റെ ഗോളും സ്വന്തമാക്കിയ പ്രതിഭ.ഒരിക്കൽ ലോകകപ്പ് ഏറ്റുവാങ്ങിയ കൈകൾ കൊണ്ട് മുഖംപൊത്തി മറ്റൊരു ലോകകപ്പ് വേദിയിൽ നിന്ന് ഉത്തേജകപരിശോധനയിൽ പരാജയപ്പെട്ട് മടങ്ങിയ വൈപരീത്യത്തിന് ഉടമ.മയക്കുമരുന്നിന്റെ അഴുക്കുചാലിൽ വീണെങ്കിലും മാനവികതയ്ക്കായി മിടിച്ചുകൊണ്ടിരുന്ന ഹൃദയത്തിന്റെ ഉടമയുമായിരുന്നു ഡീഗോ. അതുകൊണ്ടുതന്നെയാണ് ഇന്നും ആരാധകരുടെ മനസിനുള്ളിൽ ഡീഗോ മറഡോണ അണയാത്ത ജ്വാലയായി തുടരുന്നത്.
ഡീഗോയുടെ കാലത്തിന് ശേഷം അർജന്റീന ആദ്യമായി ഒരു ഫുട്ബാൾ കിരീടം ഏറ്റുവാങ്ങിയത് ഈ വർഷമാണ്. കോപ്പ അമേരിക്ക കിരീടം ഏറ്റുവാങ്ങിയ മെസി അത് സമർപ്പിച്ചതും തന്റെ മുൻഗാമിക്ക് തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |