മഡ്ഗാവ് : തുടർച്ചയായ രണ്ട് വിജയങ്ങൾക്ക് ശേഷം കേരള ബ്ളാസ്റ്റേഴ്സ് സമനിലയിൽ കുരുങ്ങി. ഇന്നലെ ജംഷഡ്പുർ എഫ്.സിയോട് 1-1നാണ് ബ്ളാസ്റ്റേഴ്സ് തുല്യത പാലിച്ചത്. 14-ാം മിനിട്ടിൽ ഗ്രെഗ് സ്റ്റിവാർട്ടിലൂടെ ജംഷഡ്പുരാണ് ആദ്യം സ്കോർ ചെയ്തത്.27-ാം മിനിട്ടിൽ സഹൽ അബ്ദുൽ സമദാണ് ബ്ളാസ്റ്റേഴ്സിന് വേണ്ടി സമനില നേടിയത്.സീസണിലെ എട്ടുമത്സരങ്ങളിൽ ബ്ളാസ്റ്റേഴ്സിന്റെ നാലാം സമനിലയാണിത്. 13 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ബ്ളാസ്റ്റേഴ്സ്. 13 പോയിന്റുള്ള ജംഷഡ്പുർ രണ്ടാം സ്ഥാനത്താണ്.
മത്സരത്തിന്റെ തുടക്കത്തിൽ ആധിപത്യം പുലർത്തിയത് ജംഷഡ്പുരായിരുന്നു. പിന്നാലെ 14-ാം മിനിറ്റിൽ ഗ്രെഗ് സ്റ്റീവാർട്‌സിന്റെ മനോഹരമായ ഒരു ഫ്രീ കിക്കിലൂടെ ജംഷഡ്പുർ മുന്നിലെത്തി. താരത്തിന്റെ ഇടംകാലനടി പോസ്റ്റിലിടിച്ച് കേരള ഗോൾകീപ്പർ പ്രഭ്‌സുഖൻ ഗില്ലിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തുകയായിരുന്നു.
ഗോൾ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണർന്നു. അതുവരെ പ്രതിരോധത്തിലൂന്നി കളിച്ച സംഘം ഒന്നിച്ച് ആക്രമിക്കാനിറങ്ങി. 27-ാം മിനിട്ടിൽ അതിന് ഫലം കണ്ടു. സഹലിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പം പിടിച്ചു. അൽവാരോ വാസ്‌ക്വസിന്റെ ശ്രമമാണ് ഗോളിന് വഴിയൊരുക്കിയത്. വാസ്‌ക്വസിന്റെ ഷോട്ട് മലയാളി താരം ടി.പി. രഹനേഷ് തട്ടിയകറ്റി. എന്നാല്‍ പന്ത് ലഭിച്ച സഹലിന്റെ ഷോട്ട് പൂർണമായും തടയാൻ രഹനേഷിനായില്ല. താരത്തിന്റെ ദേഹത്ത് തട്ടി പന്ത് വലയിലെത്തി.
ഐ.എസ്.എല്ലിലെ മോശം റഫറിയിംഗിന് ഞായറാഴ്ചത്തെ മത്സരത്തിലും കുറവൊന്നും ഉണ്ടായിരുന്നില്ല. 37-ാം മിനിറ്റിൽ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സിൽ വെച്ച് ജംഷഡ്പുർ താരത്തിന്റെ കൈയിൽ തട്ടിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് താരങ്ങൾ ഒന്നടങ്കം പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചത് കോർണർ മാത്രമായിരുന്നു.
പിന്നാലെ 50-ാം മിനിട്ടിൽ വാസ്‌ക്വസിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കേണ്ടതായിരുന്നു. പീറ്റർ ഹാർട്ട്‌ലിയുടെ പിഴവിൽനിന്ന് പന്ത് ലഭിച്ച വാസ്‌ക്വസ് രഹനേഷ് സ്ഥാനം തെറ്റി നിൽക്കുന്നത് മുതലെടുത്ത് പന്ത് പോസ്റ്റിലേക്ക് ചിപ് ചെയ്തു. പക്ഷേ നിർഭാഗ്യത്താൽ പന്ത് ക്രോസ്ബാറിലിടിച്ച് മടങ്ങുകയായിരുന്നു.
84-ാം മിനിറ്റില്‍ ജംഷഡ്പുർ താരം ഇഷാൻ പണ്ഡിതയുടെ ഷോട്ട് രക്ഷപ്പെടുത്തി പ്രഭ്‌സുഖൻ ഗിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില തെറ്റാതെ കാത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |