അത്‌ലറ്റിക്‌സിലും അക്വാട്ടിക്‌സിലും സൈക്ളിംഗിലും തിരുവനന്തപുരം ചാംപ്യന്മാർ
പ്രഥമ കേരള ഗെയിംസ് നാളെ സമാപിക്കും
തിരുവനന്തപുരം : കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ കേരള ഗെയിംസ് നാളെ സമാപിക്കും. ഗെയിംസിലെ അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ് മത്സരങ്ങൾ ഇന്നലെ പൂർത്തിയായി . അമ്പെയ്ത്ത്, ഫുട്ബോള്‍, ജൂഡോ, നെറ്റ് ബോള്‍, വുഷു, റഗ്ബി, വെയ്റ്റ് ലിഫ്റ്റിങ് എന്നീ ഇനങ്ങളിലാണ് ഇന്ന് മത്സരമുള്ളത്. അത്‌ലറ്റിക്‌സിലും അക്വാട്ടിക്‌സിലും തിരുവനന്തപുരം ജില്ല ഓവറാൾ ചാംപ്യന്മാരായി. ഏഴു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവും അടക്കം 56 പോയിന്റ് നേടിയാണ് തിരുവനന്തപുരം അത്‌ലറ്റിക്‌സ് ചാംപ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള ആലപ്പുഴ അഞ്ചു സ്വർണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവും അടക്കം 42 പോയിന്റ് നേടി. നാലു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും അടക്കം 33 പോയിന്റ് നേടിയ കോട്ടയമാണ് മൂന്നാം സ്ഥാനത്ത്.
അക്വാട്ടിക്‌സിൽ 27 സ്വർണവും 27 വെള്ളിയും 19 വെങ്കലവുമടക്കം 522 പോയന്റ് നേടി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം ജില്ല ഓവറാൾ ചാമ്പ്യന്മാരായത്. രണ്ടാം സ്ഥാനത്തുള്ള എറണാകുളത്തിന് ഒൻപത് സ്വർണവും 13 വെള്ളിയും ഒൻപതു വെങ്കലവുമടക്കം 283 പോയന്റാണ് നേടാനായത്. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് 70 പോയന്റും നാലാം സ്ഥാനത്തുള്ള ആലപ്പുഴ 43 പോയന്റും നേടി. 35 പോയിന്റുകൾ വീതം നേടി തിരുവനന്തപുരത്തിന്റെ എം. ആദർശും കാസർഗോഡിന്റെ ലിയാന ഫാത്തിമ ഉമ്മറും വ്യക്തിഗത ചാംപ്യന്മാരായി. വാട്ടർപോളോ മത്സരത്തിലും തിരുവനന്തപുരത്തിന്റെ ആധിപത്യം തന്നെയാണ്. പുരുഷ വനിതാ വിഭാഗങ്ങളിൽ തിരുവനന്തപുരം സ്വർണം നേടി. പുരുഷ വിഭാഗത്തിൽ തൃശൂർ വെള്ളിയും എറണാകുളം വെങ്കലവും നേടിയപ്പോൾ വനിതാ വിഭാഗത്തിൽ പാലക്കാട് വെള്ളിയും വയനാട് വെങ്കലവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |