ഫീൽഡ് അമ്പയർമാർക്ക് തെറ്റുപറ്റിയാൽ തിരുത്താനാണ് ക്രിക്കറ്റിൽ തേഡ് അമ്പയറും ഡിസിഷൻ റിവ്യു സിസ്റ്റവും. എന്നാൽ ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുന്ന മൂന്നാം അമ്പയർക്കും തെറ്റു പറ്റിയാലോ? കൊൽക്കത്തയ്ക്കെതിരായ ഐ.പി.എൽ മത്സരത്തിലെ മുംബയ് നായകൻ രോഹിത് ശർമയുടെ പുറത്താകലാണ് ഇത്തരത്തിലൊരു ചർച്ച സജീവമാക്കുന്നത്.
മുംബയ് ഇന്നിംഗ്സിൽ ടീം സൗത്തിയുടെ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രോഹിത്തിന്റെ വിവാദ പുറത്താകൽ. ആറു പന്തിൽ നേടിയ രണ്ടു റൺസുമായാണ് രോഹിത് മടങ്ങിയത്. സൗത്തിയുടെ ഷോട്ട് ലെംഗ്ത് ബാൾ ക്രീസിൽ അൽപം ഉയർന്നു ചാടിയ രോഹിത്, ലെഗ് സൈഡിലേക്കു പ്രതിരോധിക്കാനാണു ശ്രമിച്ചത്. എന്നാൽ രോഹിത്തിന്റെ തൈ പാഡിൽ തട്ടിയ പന്ത്, വിക്കറ്റിനു പിന്നിലേക്കു പറന്നു. വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ചിരുന്ന ഷെൽഡൻ ജാക്സൻ വലത്തേക്കു ചാടി പന്തു പിടിക്കുകയും ചെയ്തു. ഔട്ടിനായി കൊൽക്കത്ത താരങ്ങൾ കൂട്ടത്തോടെ അപ്പീൽ ചെയ്തെങ്കിലും രോഹിത് ഔട്ടല്ലെന്നായിരുന്നു ഫീൽഡ് അമ്പയറുടെ തീരുമാനം.
എന്നാൽ ഷെൽഡൻ ജാക്സൻ ക്യാപ്ടൻ ശ്രേയസ് അയ്യരോട് റിവ്യു എടുക്കാൻ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ ആവർത്തിച്ചു പരിശോധിച്ചതിനു ശേഷം, മൂന്നാം അംപയർ ബ്രൂസ് ഓക്സെൻഫോർഡ്, രോഹിത് ഔട്ടെന്ന് വിധിച്ചതാണ് വിവാദമായത്.
രോഹിത്തിന്റെ ബാറ്റിൽ തട്ടുന്നതിനു മുൻപുതന്നെ പന്തിന്റെ സ്വാഭാവിക ഗതി മാറിയതായി അൾട്രാ എഡ്ജ് പരിശോധനയ്ക്കിടെ തെളിഞ്ഞിരുന്നു. ബാറ്റിൽ പന്തു തട്ടിയോ എന്നു പരിശോധിക്കുന്ന സാങ്കേതിക വിദ്യയുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പിഴവാണു വിഡിയോ പുനപ്പരിശോധനയിൽ കണ്ടത്.
ഫീൽഡ് അംപയറുടെ തീരുമാനത്തെ മറികടന്ന്, രോഹിത് ഔട്ടാണെന്നു വിധിക്കത്തക്ക നിഗമനത്തിൽ എത്താനുള്ള തെളിവുകൾ ഉണ്ടായിരുന്നില്ലെങ്കിലും ബിഗ് സ്ക്രീനിൽ രോഹിത് ഔട്ടാണെന്നു തെളിഞ്ഞത് താരത്തെയും ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ ഞെട്ടലിലാക്കി.
മൂന്നാം അമ്പയറുടെ തീരുമാനത്തിൽ കടുത്ത നീരസത്തോടെയാണു രോഹിത് ഗ്രൗണ്ട് വിട്ടത്.
പിന്നാലെയാണ് സാങ്കേതിക വിദ്യയുടെ ഗുരുതര പിഴവിനെയും മോശം അമ്പയറിംഗിനെയും വിമർശിച്ച് ആരാധകർ കൂട്ടത്തോടെ രംഗത്തെത്തിയത്. 10 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ ബൗളിംഗ് മികവിൽ കൊൽക്കത്തയെ 165 റൺസിൽ ഒതുക്കാനായെങ്കിലും രോഹിത് അടക്കമുള്ള ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരം മുംബയ് 52 റൺസിനു തോറ്റിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |