സെരി എ കിരീടത്തിനായി ഇന്റർ മിലാനും എ.സി മിലാനും കടുത്ത പോരാട്ടത്തിൽ
മിലാൻ: ഇറ്റാലിയൻ സീരി എ യിൽ ഒരു മത്സരം വീതം അവശേഷിക്കുമ്പോൾ എ.സി.മിലാനും ഇന്റർ മിലാനും തമ്മിലുള്ള കിരീടപ്പോരാട്ടം മുറുകുന്നു. ഇരുടീമുകൾക്കും അവസാന മത്സരം നിർണായകമാണ്.
37 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുള്ള എ.സി.മിലാനാണ് പട്ടികയിൽ ഒന്നാമത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 81 പോയിന്റുള്ള ഇന്റർ രണ്ടാമതാണ്. അവസാന മത്സരത്തിൽ വിജയം നേടിയാൽ എ.സി.മിലാൻ കിരീടം നേടും. എന്നാൽ അവസാന മത്സരത്തിൽ മിലാൻ സമനിലയോ പരാജയമോ വഴങ്ങിയാൽ ഇന്ററിന് വഴി തെളിയും.
ഇങ്ങനെ സംഭവിച്ചാൽ അവസാന മത്സരത്തിൽ വിജയം നേടി ഇന്ററിന് കിരീടം നേടാം. ഗോൾവ്യത്യാസത്തിന്റെ ആനുകൂല്യം ഇന്ററിനെ തുണയ്ക്കും. നിലവിലെ ചാമ്പ്യന്മാരാണ് ഇന്റർ.
കഴിഞ്ഞ മത്സരത്തിൽ എ.സി മിലാൻ അറ്റലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തപ്പോൾ ഇന്റർ കാഗ്ലിയാരിയെ 3-1 ന് കീഴടക്കി. എ.സി.മിലാനുവേണ്ടി റാഫേൽ ലിയാവോയും തിയോ ഹെർണാണ്ടസും വലകുലുക്കി. ഇന്ററിനായി സൂപ്പർതാരം ലൗതാറോ മാർട്ടിനസ് രണ്ട് ഗോളടിച്ചപ്പോൾ മാറ്റിയോ ഡാർമിയൻ ഒരു ഗോൾ നേടി. ലൈക്കോജിയാനിസ് കാഗ്ലിയാരിയുടെ ആശ്വാസ ഗോളടിച്ചു.
അവസാന മത്സരത്തില്‍ ഇന്ററിന് സാംപ്‌ദോറിയയും എ.സി.മിലാന് സസ്സുവോളോയുമാണ് എതിരാളികൾ. താരതമ്യേന എ.സി.മിലാനാണ് കടുത്ത മത്സരം. സസ്സുവോളോ പട്ടികയിൽ 11-ാം സ്ഥാനത്താണ്. സാംപ്‌ദോറിയ 16-ാമതും.
സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഇന്ററിനെ സാംപ്‌ദോറിയ 2-2 ന് സമനിലയിൽ തളച്ചിരുന്നു. എന്നാൽ എ.സി മിലാനാകട്ടെ സസ്സുവോളോയോട് ഏറ്റുമുട്ടിയപ്പോൾ പരാജയപ്പെട്ടിരുന്നു. 3-1 എന്ന സ്‌കോറിനാണ് എ.സി മിലാന് നാണംകെട്ട തോൽവി വഴങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |