വിമർശകരുടേയും എഴുതിത്തള്ളിയവരുടേയും എല്ലാം വായടപ്പിച്ച് രാജകീയമായി തന്നെ രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പ്ലേ ഓഫിൽ കടന്നു. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിന് കീഴടക്കി 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ലീഗ് ഘട്ടം സഞ്ജുവും സംഘവും അവസാനിപ്പിച്ചത്. 24ന് നടക്കുന്ന ഒന്നാം ക്വാളിഫയറിൽ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് രാജസ്ഥാന്റെ എതിരാളി.
കഴിഞ്ഞ ദിവസം ചെന്നൈ രാജസ്ഥാനെതിരെ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാൻ യശ്വസി ജയ്‌സ്വാളിന്റെയും ആർ. അശ്വിന്റേയും തകർപ്പൻ ബാറ്റിംഗിന്റെ പിൻബലത്തിൽ 2 പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (151/5). യശ്വസി 44 പന്തിൽ 8 ഫോറും 1 സിക്സും ഉൾപ്പെടെ 59 റൺസ് നേടിയപ്പോൾ അശ്വിൻ 23 പന്തിൽ 2 ഫോറും 3 സിക്സും ഉൾപ്പെടെ 40 റൺസുമായി പുറത്താകാതെ നിന്നു.
ലീഗിൽ കളിച്ച 14 മത്സരങ്ങളിൽ 9 ജയവും 5 തോൽവിയുമാണ് രാജസ്ഥാന്റെ അക്കൗണ്ടിലുള്ളത്.
വമ്പൻ താരങ്ങളുടെ സാന്നിധ്യ കുറവാണെങ്കിൽ ടീമെന്ന നിലയിൽ കാണിക്കുന്ന ഒത്തിണക്കമാണ് രാജസ്ഥാന്റെ പ്ലസ് പോയിന്റ്. അന്താരാഷ്ട്ര മത്സര പരിചയം കുറവാണെങ്കിലും അതൊന്നും പ്രതിഫലിപ്പിക്കാത്ത രീതിയുള്ള സഞ്ജുവിന്റെ നേതൃഗുണവും സമ്മർദ്ദ ഘട്ടങ്ങളിലെ ശാന്തതയും പ്രധാന പരിശീലകൻ സംഗക്കാരയുടേയും പരിശീലക സംഘത്തിലുള്ള ലസിത് മലിംഗയുടേയുമെല്ലാം സാന്നിധ്യവും ടീമിനെ ഒറ്റക്കെട്ടായി നിർത്തുന്ന നിർണായക ഘടകങ്ങളാണ്.
ജോസ് ബട്ട്‌ലർ, ആർ. അശ്വിൻ, ട്രെൻഡ് ബൗൾട്ട്, യൂസ്‌വേന്ദ്ര ചഹൽ, ഹെറ്റ്മേയർ തുടങ്ങിയ അന്താരാട്ര തലത്തിൽ തന്നേക്കാൾ സീനിയറായ താരങ്ങളെ ഈഗോ ക്ലാഷ് ഉണ്ടാകാത്ത വിധം സഞ്ജു കൈകാര്യം ചെയ്യുന്ന രീതി എടുത്തുപറയേണ്ടതാണ്. കുൽദീപ് സെൻ, യശ്വസി ജയ്‌സ്വാൾ എന്നിവരേപ്പോലുള്ള പുതുമുഖങ്ങൾക്ക് മികച്ച പ്രോത്സാഹനവു പിന്തുണയും നൽകി മാച്ച് വിന്നർമാരാക്കാനും സഞ്ജുവിനായി. സീനിയേഴ്സെല്ലാം നിർണായക ഘട്ടങ്ങളിൽ മാറിനിൽക്കാതെ നിർദ്ദേശങ്ങളുമായി എത്തുന്നതും രാജസ്ഥാന്റെ ഹോംലി അന്തരീക്ഷത്തിന് ഉദാഹരണമാണ്. ചഹൽ- അശ്വിൻ സഖ്യം സീസണിലെ ഏറ്റവും അപകടകാരികളായ സ്പിൻ ജോഡിയാണ്. ബാറ്റർ എന്ന രീതിയിലും ടീം തന്നിൽ അർപ്പിച്ച വിശ്വാസം കാക്കാൻ അശ്വിന് കഴിഞ്ഞു. ഹെറ്റ്‌മേയറുടെ ഏറ്രവും മികച്ച ഐ.പി.എൽ സീസണാണിത്. സീസണിൽ മൂന്ന് സെഞ്ച്വറി നേടിയ ബട്ട്‌ലറുടെ ചുമലിലേറിയായിരുന്നു തുടക്കത്തിൽ രാജസ്ഥാന്റെ കുതിപ്പ്. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തായിരുന്ന രാജസ്ഥാൻ 2018ന് ശേഷം ആദ്യമായാണ് പ്ലേ ഓഫിന് യോഗ്യത നേടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |