കൊളംബോ : ആസ്ട്രേലിയയ്ക്ക് എതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആറ് വിക്കറ്റിന് വിജയിച്ച ശ്രീലങ്ക പരമ്പരയിൽ 2-1ന് മുന്നിലെത്തി. വിജയിക്കാൻ 292 റൺസ് വേണ്ടിയിരുന്ന ലങ്ക ഒൻപത് പന്തുകൾ ബാക്കിനിൽക്കേയാണ് ലക്ഷ്യത്തിലെത്തിയത്. സെഞ്ച്വറി നേടിയ പാത്തും നിസംഗയും (137) അർദ്ധസെഞ്ച്വറി നേടിയ കുശാൽമെൻഡിസും (87) ചേർന്നാണ് ലങ്കയ്ക്ക് വിജയമൊരുക്കിയത്.റിട്ടയേഡ് ഹർട്ടായി മടങ്ങിയ കുശാൽ മെൻഡിസ് നിസംഗയ്ക്ക് ഒപ്പം കൂട്ടിച്ചേർത്ത 170 റൺസായിരുന്നു ലങ്കൻ വിജയത്തിന്റെ നട്ടെല്ല്.
കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ആറുവിക്കറ്റ് നഷ്‌ടത്തിലാണ് 291 റൺസെടുത്തത്.
ക്യാപ്ടൻ ആരോൺ ഫിഞ്ച്(62)ട്രാവിസ് ഹെഡ് (70 നോട്ടൗട്ട്),അലക്സ് കാരേ(49), ഗ്ളെൻ മാക്സ്‌വെൽ (33) എന്നിവരുടെ ബാറ്റിംഗാണ് ആസ്ട്രേൻിയയെ മാന്യമായ സ്കോറിലത്തിച്ചത്. ഡേവിഡ് വാർണർ(9), മിച്ചൽ മാർഷ് (10) എന്നിവരുടെ പുറത്താകലിന് ശേഷം ക്രീസിൽ ഒരുമിച്ച ഫിഞ്ചും ലബുഷേയ്നും(29) ചേർന്ന് ഇന്നിംഗ്സിന് അടിത്തറയിട്ടു. ഇരുവരും രണ്ടോവറിന്റെ വ്യത്യാസത്തിൽ കൂടാരം കയറിയശേഷം കാരേയും ട്രാവിസ് ഹെഡും കൂട്ടിച്ചേർത്ത 72 റൺസ് ടീമിനെ മുന്നോട്ടുനയിച്ചു. ഹെഡും മാക്സ്‌വെല്ലും ചേർന്നാണ് സ്കോർ ബോർഡ് ഉയർത്തിയത്.
ലങ്കയ്ക്കായി ജഫ്രി വാൻഡെർസേയ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |