ദുബായ് : ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗ്ളാദേശിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ച് ശ്രീലങ്ക സൂപ്പർ ഫോറിലെത്തി . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 183 റൺസിലെത്തിയപ്പോൾ ശ്രീലങ്ക നാലുപന്തുകളും രണ്ട് വിക്കറ്റും ശേഷിക്കേ ലക്ഷ്യത്തിലെത്തുകയായിരുന്നു.
മെഹ്ദി ഹസൻ(38),ക്യാപ്ടൻ ഷാക്കിബ് അൽ ഹസൻ(24),അഫിഫ് ഹൊസൈൻ(39),മഹ്മൂദുള്ള (27),മൊസാദെക്ക് ഹൊസൈൻ (24*)എന്നിവരുടെ പോരാട്ടമാണ് ബംഗ്ളാദേശിനെ ഈ സ്കോറിലെത്തിച്ചത്. ലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹസരംഗയും ചാമിക കരുണരത്നെയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്നാം ഓവറിൽ സാബ്ബിർ റഹ്മാനെ(5)നഷ്ടമായ ബംഗ്ളാദേശിനെ മെഹ്ദിയും ഷാക്കിബും ചേർന്ന് പതിയെ കരകയറ്റുകയായിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി ലങ്കൻ ബൗളർമാരും മത്സരം ആവേശകരമാക്കി.
മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് വേണ്ടി ഓപ്പണർ കുശാൽ മെൻഡിസ് (60),ക്യാപ്ടൻ ദാസുൻ ഷനക(45) എന്നിവർ നടത്തിയ പോരാട്ടമാണ് വിജയത്തിലെത്തിയത്. വിക്കറ്റുകൾ നഷ്ടമായെങ്കിലും അനിവാര്യമായ വിജയത്തിലേക്ക് ആഞ്ഞുവീശിയ ലങ്കൻ താരങ്ങൾ അവസാന ഓവറിന്റെ രണ്ടാം പന്തിൽ വിജയം കാണുകയായിരുന്നു. ഇതോടെ ആദ്യ മത്സരത്തിൽഅഫ്ഗാനിസ്ഥാനോടും തോറ്റിരുന്ന ബംഗ്ളാദശ് പുറത്തായി.
ഇന്നത്തെ മത്സരം
ഹോംഗ്കോംഗ് Vs പാകിസ്ഥാൻ
രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |