തിരുവനന്തപുരം: മൂന്ന് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ആവേശത്തിൽ ആറാടാൻ അനന്തപുരി ഒരുങ്ങി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7 മുതൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ അവസാന മത്സരത്തിൽ ത്രസിപ്പിക്കുന്ന ജയം നേടി കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷത്തിൽ തലയെടുപ്പോടെ ഇന്നലെ തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് ഗംഭീര വരവേൽപ്പാണ് വിമാനത്താവളത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ചേർന്നൊരുക്കിയത്. ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്നലെ അവർ കാര്യവട്ടത്ത് പരിശീലനവും നടത്തി.
ഇന്ത്യൻ ടീമിന് രാജകീയ വരവേല്പ്
കേരളത്തിൽ ക്രിക്കറ്റ് ആവേശത്തിന് തിരികൊളുത്തി ഇന്ത്യൻ ടീം തലസ്ഥാനത്ത് വിമാനമിറങ്ങി. ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ വൈകിട്ട് 4.30നാണ് ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.
കേരള ക്രിക്കറ്റ് അസോസിയേഷനും ആരാധകരും ചേർന്ന് ടീമിന് വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പാണ് നൽകിയത്. 'കമോൺ ഇന്ത്യാ' വിളികളുമായി ആരാധകർ ആരവം തീർത്തു. കനത്ത സുരക്ഷാ സന്നാഹം വിമാനത്താവളത്തിലൊരുക്കിയിരുന്നു.
ആദ്യം ദീപക് ചഹറും തൊട്ടുപിന്നാലെ സുര്യകുമാർ യാദവും വിമാനത്താവളത്തിന് പുറത്തെത്തിയതോടെ ആവേശം അണപൊട്ടി, തുടർന്ന് വിരാട് കൊഹ്ലിയും കെ.എൽ രാഹുലും ഹർഷൽ പട്ടേലും കോച്ച് രാഹുൽ ദ്രാവിഡും സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ക്യാപ്ടൻ രോഹിത് ശർമ്മയും പുറത്തെത്തി. ആർപ്പു വിളികളോടെ ഇന്ത്യൻ പതാക ഉയർത്തിയാണ് താരങ്ങളെ ആരാധകർ വരവേറ്റത്.
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ വിജയവും പരമ്പര നേട്ടവും സമ്മാനിച്ച ആവേശത്തിലാണ് രോഹിത് ശർമ നയിക്കുന്ന ടീം തിരുവനന്തപുരത്ത് എത്തിയത്.
കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീമിന്റെ താമസം. കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി രജിത് രാജേന്ദ്രനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രാജീവും ട്വന്റി-20 മത്സരത്തിന്റെ ജോയിന്റ് ജനറൽ കൺവീനർ ടി.എം.ഇക്ബാലും കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളായ രാകേഷും സതീഷും ചേർന്നാണ് വിമാനത്താവളത്തിൽ ടീമിനെ സ്വീകരിച്ചത്.
സഞ്ജുവിന്റെ ചിത്രം ഉയർത്തിക്കാട്ടി
ചഹലും സൂര്യയും
ഇന്ത്യൻ എ ടീം നായകൻ മലയാളി താരം സഞ്ജു സാംസണിന്റെ ചിത്രം കാട്ടി ആരാധകരെ കൈയ്യിലെടുത്ത് യൂസ്വേന്ദ്ര ചഹലും സൂര്യ കുമാർ യാദവും. ബസ്സിൽ കയറിയ ശേഷമായിരുന്നിത്. കാണികൾ സഞ്ജുവിന് ജയ് വിളി മുഴക്കുന്നതിനിടിലായിരുന്നു ചഹാൽ മൊബെലിലെ സഞ്ജുവിന്റെ ചിത്രം ഉയർത്തിക്കാട്ടിയത്. ഇതിനൊപ്പം സുര്യ കുമാർ യാദവും ഫോട്ടോ എടുത്തു കാണിച്ചു.
ഇരുടീമിനും പരിശീലനം
ഇന്ത്യൻ ടീം ഇന്ന് വൈകീട്ട് അഞ്ചു മുതൽ എട്ടുവരെ ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും.ഉച്ചക്ക് ഒന്ന് മുതൽ നാലുവരെ ദക്ഷിണാഫ്രിക്ക ഗ്രീൻഫീൽഡിൽ പരിശീലനം നടത്തും. ഉച്ചയ്ക്ക് 12.30ന് ദക്ഷിണാഫ്രിക്കൻ ക്യാപ്ടനും വൈകീട്ട് 4.30ന് ഇന്ത്യൻ ക്യാപ്ടനും മാദ്ധ്യമങ്ങളെ കാണും.
ഷമിയില്ല,
ഹാർദിക്കിന് വിശ്രമം:
ശ്രേയസും ഷഹബാസും ടീമിൽ
കൊവിഡ് ബാധിതനായ ശേഷം ആരോഗ്യസ്ഥിതി പൂർണമായും വീണ്ടെടുക്കാനാകാത്തതിനെത്തുടർന്ന് മുഹമ്മദ് ഷമിയെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ നിന്ന് ഒഴിവാക്കി. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയ്ക്ക് ടീം മാനേജ്മെന്റ് വിശ്രമവും അനുവദിച്ചു.
പുറംവേദന അലട്ടുന്ന ദീപക്ക് ഹൂഡയും ടീമിലില്ല. ഷമിക്ക് പകരമായി ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ടീമിലുണ്ടായിരുന്ന ഉമേഷ് യാദവ് തുടരും.
ഹാർദിക്കിന് പകരം ഷഹബാസ് അഹമ്മദിനേയം ഹൂഡയുടെ ഒഴിവിൽ ശ്രേയസ് അയ്യരേയും ടീമിൽ ഉൾപ്പെടുത്തി.
ട്വന്റി-20 ലോകകപ്പിന് മുന്നോടിയായുള്ള സീരിസ് എന്ന നിലയ്ക്ക് ഇന്ത്യയുമായുള്ള മത്സരങ്ങൾ ഏറെ പ്രാധാന്യമുള്ളതാണ്. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റർമാർക്കെതിരെ പന്തെറിയുകയെന്നത് ഏറെ പ്രയാസകരമാണ്. എന്നാൽ ഇന്ത്യൻ പിച്ചുകളിൽ സ്പിന്നർമാർ മികച്ച പ്രകടനമാണ് നടത്താറുള്ളത്. ആ സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തും.
ഷംസി
ദക്ഷിണാഫ്രിക്കൻ
ഓഫ് സ്പിന്നർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |