ക്രൈസ്റ്റ്ചർച്ച് : ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ മൂന്നാം ജയം നേടി ആതിഥേയരായ ന്യൂസിലാൻഡ് ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ ബംഗ്ളാദേശിനെ 48 റൺസിനാണ് കിവികൾ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് 208/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ബംഗ്ളാദേശ് 160/7ൽ ഒതുങ്ങുകയായിരുന്നു.
24 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സുമടക്കം 60 റൺസ് നേടിയ ഗ്ളെൻ ഫിലിപ്പ്സ്,40 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 64 റൺസടിച്ച ഓപ്പണർ ഡെവോൺ കോൺവേ,ഫിൻ അല്ലെൻ(32),മാർട്ടിൻ ഗപ്ടിൽ (34) എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് 208ലെത്തിയത്. ബംഗ്ളാ ബാറ്റിംഗ് നിരയിൽ 44 പന്തിൽ എട്ടു ഫോറും ഒരു സിക്സുമടക്കം 70 റൺസെടുത്ത് നായകൻ ഷാക്കിബ് അൽ അഹസൻ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് തോറ്റിരുന്ന കിവീസ് പിന്നീട് ബംഗ്ളാദേശിനെ രണ്ട് തവണയും പാകിസ്ഥാനെ ഒരു തവണയും തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ഇതുവരെ ഒറ്റക്കളിപോലും ജയിക്കാത്ത ബംഗ്ളാദേശിന് ഇന്ന് പാകിസ്ഥാനുമായി ഒരു മത്സരം ബാക്കിയുണ്ട്. ഇതിൽ ജയിച്ചാലും ബംഗ്ളാദേശ് ഫൈനലിൽ എത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |