ട്വന്റി-20 ലോകകപ്പ് സൂപ്പർ 12 മത്സരങ്ങൾ ഇന്നു മുതൽ
സിഡ്നി: ട്വന്റി-20 ലോകകപ്പിൽ പ്രമുഖ ടീമുകൾ അണിനിരക്കുന്ന സൂപ്പർ 12 ഗ്രൂപ്പ് പോരാട്ടൾക്ക് തുടക്കം. ഇന്നലെ പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബിയിലെ മത്സരങ്ങളും പൂർത്തിയായതോടെ സൂപ്പർ 12ലേക്കുള്ള ടീമുകളുടെ ലൈനപ്പ് പൂർത്തിയായി.
രണ്ട് തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിന് മലർത്തിയടിച്ച് അയർലൻഡും സ്കോട്ട്ലൻഡിനെ നിശബ്ദരാക്കി പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബിയിലെ ചാമ്പ്യൻമാരായി സിംബാബ്‌വെയും ഇന്നലെ പ്രാഥമിക റൗണ്ടിൽ നിന്ന് സൂപ്പർ 12ലേക്ക് യോഗ്യത നേടിയതോടെയാണ് സൂപ്പർ 12 ഗ്രൂപ്പിന്റെ ചിത്രം തെളിഞ്ഞത്. സിംബാബ്‌വെ സൂപ്പർ 12 ഗ്രൂപ്പ് 1ലും അയർലൻഡ് ഗ്രൂപ്പ് രണ്ടിലും മത്സരിക്കും.
സൂപ്പർ 12 ഇങ്ങനെ
ഗ്രൂപ്പ് 1- അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്,ന്യൂസിലൻഡ്, ശ്രീലങ്ക.
ഗ്രൂപ്പ് 2-ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്,ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നെതർലൻഡ്.
പ്രാഥമിക റൗണ്ടിലെ ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ ശ്രീലങ്കയും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ അയർലൻഡും സൂപ്പർ 12 ഗ്രൂപ്പ് 1ലാണ്. ബി ഗ്രൂപ്പിലെ ചാമ്പ്യൻമാരായ സിംബാബ്‌വെയും എയിലെ രണ്ടാം സ്ഥാനക്കാരായ നെതർലൻഡും സൂപ്പർ 12 ഗ്രൂപ്പ് 2ലാണ്.
രണ്ട് ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ എത്തും. നവംബർ 13ന് മെൽബണിലാണ് ഫൈനൽ. സെമിയ്ക്കും ഫൈനലിനും റിസർവ് ദിനങ്ങളുണ്ട്.
ഇന്ന് രണ്ട് മത്സരങ്ങൾ
സൂപ്പർ 12 ഗ്രൂപ്പ് മത്സരങ്ങളുടെ ഉദ്ഘാടന ദിനമായ ഇന്ന് രണ്ട് കളികളാണ് ഉള്ളത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതൽ സിഡ്നിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരും നിലവിലെ ചാമ്പ്യൻമാരുമായ ഓസ്ട്രേലിയ ചരവൈരികളായ ന്യൂസിലൻഡിനെ നേരിടും. കഴിഞ്ഞ വർഷം ട്വന്റി-20 ലോകകപ്പ് ഫൈനലിലും ഇരുടീമുകളും തമ്മിലാണ് ഏറ്റുമുട്ടിയത്. ആ ആധിപത്യം തുടരാനാണ് ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിൽ ഓസീസ് ഇറങ്ങുന്നത്. എന്നാൽ പകരം വീട്ടാനൊരുങ്ങിയാണ് കേൻ വില്യംസണും കൂട്ടരും പാഡ് കെട്ടുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 4.30 ന് തുടങ്ങുന്ന രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.
പ്രതീക്ഷയോടെ ഇന്ത്യ
ഗ്രൂപ്പ് 2ൽ നിന്ന് സെമിയിലെത്താൻ ഇന്ത്യയ്ക്ക് കടലാസിൽ മികച്ച സാധ്യതയുണ്ട്. അട്ടിമറികൾ നടന്നില്ലങ്കിൽ രോഹിത് ശർമ്മയും സംഘവും അനായാസം അവസാന നാലിലെത്തും. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയുമാണ് ഗ്രൂപ്പിൽ ഇന്ത്യയ്ക്ക് പ്രധാനമായും വെല്ലുവിളി ഉയർത്തുന്നത്. നാളെ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മഴഭീഷണി
പസഫിക്ക് സമുദ്രോപരിതലത്തിലെ ലാ നിന പ്രതിഭാസം മൂലം സൂപ്പർ 12ലെ ആദ്യഘട്ട മത്സരങ്ങൾ മഴ ഭീഷണിയിലാണ്. ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിനും നാളത്തെ ഇന്ത്യ -പാക് പോരാട്ടത്തിനുമെല്ലാം മഴയുടെ വലിയ ഭീഷണിയുണ്ട്. ഓസീസ് - കിവി മത്സര വേദിയായ സിഡ്നിയിൽ 90 ശതമാനമാണ് ഇന്ന് മഴപെയ്യാനുള്ള സാധ്യത. കഴിഞ്ഞ ദിവസം ഇന്ത്യ- ന്യൂസിലൻഡ് സന്നാഹമുൾപ്പെടെ വാം അപ്പ് മാച്ചുകൾക്ക് മഴ വില്ലനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |