ന്യൂഡൽഹി: ഏഷ്യാകപ്പിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരം വെറുമൊരു മത്സരം മാത്രമാണെന്നും അത് നടക്കട്ടെയെന്നും സുപ്രീം കോടതി. മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ പ്രതികരണം. കേസിൽ ഉടൻ വാദം കേൾക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും സുപ്രീം കോടതി തള്ളിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്താണ് ഇത്ര തിരക്കെന്നും അത് വെറും മത്സരം മാത്രമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരം ദേശീയ താൽപര്യത്തിന് വിരുദ്ധമായ സന്ദേശം നൽകുമെന്നും സൈന്യത്തോടുള്ള അനാദരമാണെന്നും ചൂണ്ടിക്കാട്ടി നാല് നിയമവിദ്യാർത്ഥികളാണ് ഹർജി സമർപ്പിച്ചത്. ഈ ആവശ്യമാണ് ഇപ്പോൾ സുപ്രീം കോടതി തള്ളിയത്.
ഇന്ത്യൻ ടീമിന് പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങൾ കൂടി പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാകിസ്ഥാനുമായി കളിക്കുന്നതിന് തടസമില്ലെങ്കിലും പാകിസ്ഥാനുമായി ഉഭയകക്ഷി പരമ്പര വേണ്ടെന്ന പഴയ നിലപാടിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചിരുന്നു. പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായി ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കരുതെന്ന് ചില സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
അടുത്തിടെ നടന്ന മാസ്റ്റേഴ്സ് ക്രിക്കറ്റിൽ ഇന്ത്യ പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. സെപ്തംബർ 14നാണ് ദുബായിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒരേ ഗ്രൂപ്പിൽ ആണ് രണ്ട് ടീമുകളും ഉൾപ്പെടുന്നത്. യുഎഇ, ഒമാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പിൽ നിന്ന് ഇന്ത്യയും പാകിസ്ഥാനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാണ് സാദ്ധ്യത കൽപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഫൈനലിൽ ഉൾപ്പെടെ രണ്ട് ടീമുകളും വീണ്ടും ഇതേ ടൂർണമെന്റിൽ പരസ്പരം മത്സരിക്കാൻ സാദ്ധ്യത കൂടുതലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |