ടെഹ്റാൻ: പോർവിമാനങ്ങളും ഡ്രോണുകളും ഉൾക്കൊള്ളാൻ ശേഷിയുള്ള 'ഇൗഗിൾ 44' അണ്ടർഗ്രൗണ്ട് എയർഫോഴ്സ് ബേസ് തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ. ഇത്തരത്തിലുള്ള ആദ്യ എയർഫോഴ്സ് ബേസാണിതെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. നിരവധി പോർവിമാനങ്ങൾ നിറുത്തിയിടാനും പറന്നുയരാനും കഴിയുന്ന വിധത്തിലുള്ളതാണ് എയർബേസ്. എന്നാൽ, ഇത് ഏത് മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന വിവരം വ്യക്തമാക്കിയിട്ടില്ല. ബോംബാക്രമണത്തെ ചെറുക്കും വിധം ആഴത്തിൽ ഭൂമിക്കടിയിൽ നിർമ്മിച്ച എയർബേസിൽ നിന്നുയരുന്ന പോർവിമാനങ്ങൾക്ക് ദീർഘദൂര ക്രൂസ് മിസൈലുകൾ വഹിക്കാനും കഴിയും.
ഇസ്രയേൽ ഉൾപ്പെടെയുള്ള തങ്ങളുടെ ശത്രുക്കൾ ആക്രമിച്ചാൽ ഇൗഗിൾ 44 ഉൾപ്പെടെയുള്ള എയർബേസുകളിൽ നിന്നുള്ള പ്രതികരണം അവർക്ക് കാണാൻ കഴിയുമെന്ന് ഇറാൻ സേനയുടെ ചീഫ് ഒഫ് സ്റ്റാഫ് മുഹമ്മദ് ബാഗേരി വാർത്താ ഏജൻസിയോട് പറഞ്ഞു.
കഴിഞ്ഞ മേയിൽ ഡ്രോണുകളുടെ താവളമായ മറ്റൊരു അണ്ടർഗ്രൗണ്ട് എയർബേസിനെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടിരുന്നു. സാഗ്രോസ് പർവ്വതത്തിലെ താവളത്തിൽ 100 ഡ്രോണുകൾ സൂക്ഷിക്കാൻ കഴിയുമെന്നും ഇവയിൽ ക്വേം-9 മിസൈലുകൾ വിന്യസിക്കാൻ കഴിയുമെന്നും സേനാമേധാവികളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ക്വേം-9 മിസൈലുകൾ അമേരിക്കയുടെ ഹെൽഫയർ എയർ ടു സർഫെസ് മിസൈലുകളുടെ ഇറാനിയൻ രൂപാന്തരമാണ്.
ഇറാൻ സേനയുടെ ഡ്രോണുകൾ ആ മേഖലയിലെ ഏറ്റവും ശക്തമായ പ്രതിരോധ സംവിധാനമാണെന്ന് കമാൻഡർ മേജർ ജനറൽ അബ്ദുൾ റഹ്മാൻ മൗസാവി പറഞ്ഞു.
40-44 മിഗ്-29 വിമാനങ്ങളും 41 യു.എസ് ഗ്രമ്മാൻ എഫ്-14 ടോംക്യാറ്റ് വിമാനങ്ങളും 24 റഷ്യൻ സുഖോയ് എസ്.യു-35 വിമാനങ്ങളും അടങ്ങിയതാണ് ഇറാൻ എയർഫോഴ്സ്. ഇത് കൂടാതെ തദ്ദേശീയമായി നിർമ്മിച്ച 20 പോർവിമാനങ്ങളും സേനയുടെ ഭാഗമാണ്. 1979ലെ ഇസ്ളാമിക വിപ്ളവത്തിന് മുമ്പ് ഇറക്കുമതി ചെയ്തവയാണ് അമേരിക്കൻ പോർ വിമാനങ്ങൾ. ഇസ്ളാമിക വിപ്ളവത്തിന് ശേഷം വാഷിംഗ്ടൺ-ടെഹ്റാൻ ബന്ധം വഷളാവുകയും അമേരിക്ക സൗദി അറേബ്യയുമായി അടുക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |