ടോക്കിയോ : വർഷങ്ങളായി ഗവേഷകരെ ഒന്നടങ്കം വട്ടം ചുറ്റിച്ച ഒരു ' മമ്മി" ആണിത്. ഏകദേശം 300 വർഷം പഴക്കമുള്ള ഈ മമ്മിക്ക് കാഴ്ചയിൽ അലറുന്ന ഒരു മനുഷ്യരൂപമാണ്. എന്നാൽ, കാലുകൾക്ക് പകരം നാടോടിക്കഥകളിലൂടെ കേട്ടറിഞ്ഞ മത്സ്യകന്യക എന്ന സാങ്കല്പിക കഥാപാത്രത്തിന്റേത് പോലുള്ള വാലുണ്ട്.
മനുഷ്യരുമായി സാദൃശ്യമുള്ള മുഖവും കൈകളും പല്ലുകളുമാണ് മമ്മിയ്ക്ക്. കൂടാതെ, തലയിലും നെറ്റിയിലും മുടിയും കൈകളിൽ നഖവുമുണ്ട്. എന്നാൽ ശരീരത്തിന് താഴേക്ക് വരുമ്പോൾ കാലുകൾക്ക് പകരം ചെതുമ്പലുകളോട് കൂടിയ വാൽ പോലെയുള്ള ചുരുണ്ട രൂപം ഏവരെയും അത്ഭുതപ്പെടുത്തുന്നു.
ശരിക്കും ഇത് എന്താണ് ? മത്സ്യകന്യകയെന്ന സങ്കല്പം സത്യമാണോ ? ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ജാപ്പനീസ് ഗവേഷകർ. ശരിക്കും ഇതൊരു മനുഷ്യ നിർമ്മിത വസ്തുവാണ്. പേപ്പർ, തുണി, കോട്ടൺ, മത്സ്യത്തിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ഈ ' മത്സ്യകന്യക"യെ നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ഈ വസ്തുവിനെ കുറാഷികി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ സിടി സ്കാന് വിധേയമാക്കുകയും അതിന്റെ ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തു. എക്സ് - റേ എടുത്തപ്പോൾ ഈ മമ്മിയിൽ നട്ടെല്ലോ മറ്റ് എല്ലുകളോ ഇല്ലെന്നും കണ്ടെത്തി. എന്നാൽ മത്സ്യത്തിന്റെ ശരീര ഭാഗങ്ങളുണ്ട്. താടിയെല്ലും പല്ലുകളും ഒരു മത്സ്യത്തിന്റെ ഭാഗമാണ്. കഴുത്ത്, തോൾ, കവിൾ എന്നിവിടങ്ങൾ മത്സ്യത്തിന്റെ തോൽ കൊണ്ട് പൊതിഞ്ഞിരുന്നു.
1736നും 1741നും ഇടയിൽ ജപ്പാനിലെ ഷിക്കോകു ദ്വീപിന് സമീപം പസഫിക് സമുദ്രത്തിൽ നിന്നാണ് ഈ ' വിചിത്ര ജീവിയെ " ലഭിച്ചത്. ഒരു മത്സ്യബന്ധനവലയിൽ കുടുങ്ങിയ 12 ഇഞ്ച് നീളമുള്ള ഈ മമ്മി പലരുടെയും കൈവശം സൂക്ഷിക്കപ്പെടുകയും ഒടുവിൽ അസാകുച്ചി നഗരത്തിലെ ഒരു ക്ഷേത്രത്തിലെത്തുകയും ചെയ്തു. കഴിഞ്ഞ നാല്പത് വർഷമായി ഇതിനെ ഒരു പെട്ടിയിലാക്കി ഇവിടെ സൂക്ഷിക്കുകയായിരുന്നു.
ഇവിടുത്തെ പ്രാദേശിക ജനത മത്സ്യ കന്യകയുടെ മമ്മിയെന്ന നിലയിൽ ഇതിനെ ആരാധിച്ചിരുന്നു. മമ്മിയെ പറ്റിയുള്ള വിവരങ്ങളെല്ലാം നാട്ടുകാരിൽ നിന്നാണ് പ്രചരിച്ചത്. മത്സ്യകന്യകമാർക്ക് മരണമില്ലെന്നും മത്സ്യകന്യകയുടെ മാംസം കഴിക്കുന്നവർ നൂറുകണക്കിന് വർഷങ്ങൾ ജീവിച്ചിരിക്കുമെന്നുമുള്ള വിശ്വാസം ജപ്പാനീസ് ജനങ്ങൾക്കിടെയുണ്ടെന്നതിനാൽ വിചിത്ര മമ്മി ഏറെ ശ്രദ്ധനേടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |