ബൊഗോട്ട : ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയിൽ തലവേദന സൃഷ്ടിക്കുന്ന പ്രസിദ്ധമായ ' കൊക്കെയ്‌ൻ ഹിപ്പോ"കളെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും മാറ്റാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച പ്രസിദ്ധ കൊളംബിയൻ ലഹരി മാഫിയത്തലവൻ പാബ്ലോ എസ്കോബാറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഹിപ്പപ്പോട്ടമസുകളുടെ പിൻഗാമികളാണ് ഇക്കൂട്ടർ !.
ഏകദേശം 70ഓളം ഹിപ്പോകളെയാണ് പുനരധിവസിപ്പിക്കാൻ പ്രാദേശിക ഭരണകൂടം ആലോചിക്കുന്നത്. പ്രദേശത്തെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയായ ഇവ വർഷങ്ങളായി അധികൃതരുടെ ഉറക്കം കെടുത്തുന്നു. ഇവയുടെ എണ്ണം നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല. ഇവയ്ക്ക് ഭീഷണി ഉയർത്താൻ ശേഷിയുള്ള മറ്റ് സ്പീഷീസുകളൊന്നും കൊളംബിയയിൽ ഇല്ല. കഴിഞ്ഞ വർഷം ഇവയെ സർക്കാർ ' ഇൻവേസീവ് സ്പീഷീസ് " പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
ഒരു പ്രദേശത്തെ ജീവജാലങ്ങൾക്ക് ഭീഷണി ഉയർത്തി മറ്റൊരു പ്രദേശത്ത് നിന്ന് കടന്നുകയറി പെരുകുന്ന ജീവികളെയാണ് ഇത് അർത്ഥമാക്കുന്നത്. ഇത്തരം ജീവികൾ തദ്ദേശീയമായ പല സ്പീഷീസുകൾക്കും ഭീഷണിയാണ്.
ഇവയെ ഇന്ത്യയിലും മെക്സിക്കോയിലുമായി പുനരധിവസിപ്പിക്കാനുള്ള ചർച്ചകളിലാണ് സർക്കാരെന്ന് ആന്റിയോക്വിയ പരിസ്ഥിതി മന്ത്രാലയത്തിലെ ആനിമൽ പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ വിഭാഗം ഡയറക്ടർ ലിന മാർസെല ഡി ലോസ് റിയോസ് മൊറാൽസ് പറയുന്നു. വിഷയത്തിൽ ഇന്ത്യയും മെക്സിക്കോയും പ്രതികരിച്ചിട്ടില്ല. 70 ഹിപ്പോകളിൽ 60 എണ്ണത്തെ ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ കിംഗ്ഡമിലേക്ക് മാറ്റാനാണ് പദ്ധതി.
ഇവയെ എയർലിഫ്റ്റ് ചെയ്യാനുള്ള കണ്ടെയ്നറുകളുടെ ചെലവ് വഹിക്കാൻ ഇന്ത്യ തയാറാണെന്നും മൊറാൽസ് പറയുന്നു. പത്തെണ്ണത്തെ മെക്സിക്കോയിലെ സിനലോവയിലെ ഒസ്റ്റോക്കിലേക്ക് അടക്കമുള്ള മൃഗശാലകളിലേക്കോ സാങ്ങച്വറികളിലേക്കോ മാറ്റും. ഇക്വഡോർ, ഫിലിപ്പീൻസ്, ബോട്‌സ്വാന എന്നീ രാജ്യങ്ങളും ഇവയെ ഏറ്റെടുക്കാൻ താത്പര്യമറിയിച്ചെന്ന് മൊറാൽസ് കൂട്ടിച്ചേർത്തു.
ഹിപ്പോകളുടെ വരവ്
70 കളിലും 80 കളിലും അമേരിക്കയിലെ ലഹരിക്കടത്തിന്റെ 80 ശതമാനവും നിയന്ത്രിച്ചിരുന്നത് പാബ്ലോ എസ്കോബാറിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മെഡെലിൻ കാർട്ടൽ എന്ന മാഫിയ സംഘടന ആയിരുന്നു. 1980 കാലഘട്ടത്തിൽ എസ്കോബാർ നാല് ഹിപ്പോകളെ ആഫ്രിക്കയിൽ നിന്ന് കൊളംബിയയിലേക്ക് കടത്തിക്കൊണ്ടുവന്നു. ആഫ്രിക്കയിൽ കണ്ടിരുന്ന ഹിപ്പോകളെ തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെത്തിച്ചത് എസ്കോബാറാണ്.
ഇതിൽ മൂന്നെണ്ണം പെണ്ണും ഒരെണ്ണം ആണുമായിരുന്നു. ഈ ഹിപ്പോകളെ കൊളംബിയയിലെ മെഡെലിൻ നഗരത്തിൽ നിന്ന 100 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്യൂർട്ടോ ട്രിയുൻഫോയിലെ 'ഹസീന്ദ നേപ്പിൾസ് ' എന്ന തന്റെ ആഡംബര എസ്‌റ്റേറ്റിലെ സ്വകാര്യ മൃഗശാലയിൽ എസ്കോബാർ വളർത്തി.
1993ൽ എസ്കോബാർ കൊല്ലപ്പെട്ടതോടെ എസ്‌റ്റേറ്റ് കൊളംബിയൻ ഭരണകൂടം പിടിച്ചെടുത്തു. ഹിപ്പോകളെ പിന്നീട് ഉപേക്ഷിച്ചു. നാല് പേരുണ്ടായിരുന്ന ഹിപ്പോ സംഘത്തിന്റെ പിൻഗാമികൾ ഇന്ന് ആന്റിയോക്വിയ പ്രവിശ്യയിൽ മാത്രം 130 ഓളമുണ്ട്. എട്ട് വർഷം കൊണ്ട് ഇത് 400ലെത്തുമെന്ന് കരുതുന്നു.
മഗ്ദലീന നദീ തീരത്ത് ജീവിക്കുന്ന ഇവ മനുഷ്യരെ ആക്രമിക്കാറുണ്ട്. ആക്രമണകാരികളായ ഇവ അമിതമായി പെരുകുന്നത് ഇവിടുത്തെ ആവാസവ്യവസ്ഥയ്ക്ക് ദോഷമാണ് ഇവയുടെ വന്ധ്യംകരണ നടപടികൾ നടക്കുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഇവയെ കൊല്ലണമെന്നാണ് പലരുടെയും ആവശ്യം.
അപകടകാരികൾ
അവസരം കിട്ടിയിൽ മനുഷ്യരെ ആക്രമിക്കുന്ന സ്വഭാവക്കാരാണ് ഹിപ്പോകൾ. വളരെ അപകടകാരികൾ. ആഫ്രിക്കയിൽ പ്രതിവർഷം ഏകദേശം 500 പേർ ഹിപ്പോകളുടെ ആക്രമണത്തിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. തങ്ങളുടെ മേഖലയിലേക്ക് കടക്കുന്നവരെയാണ് ഹിപ്പോകൾ പ്രധാനമായും ആക്രമിക്കുക. നിരുപദ്രവകാരികളാണെന്ന് തോന്നാമെങ്കിലും മനുഷ്യർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുള്ള ജീവികളിലൊന്നാണ് ഹിപ്പോകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |