മോസ്കോ: കിഴക്കൻ യുക്രെയിനിലെ മരിയുപോളിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. കഴിഞ്ഞ വർഷം അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ഏറ്റവും രൂക്ഷപോരാട്ടത്തിന് വേദിയായ മരിയുപോൾ നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ക്രൈമിയ സന്ദർശനത്തിന് ശേഷം പ്രാദേശിക സമയം ശനിയാഴ്ച രാത്രിയോടെയാണ് പുട്ടിൻ ഹെലികോപ്ടർ മാർഗം മരിയുപോളിലെത്തിയത്. അധിനിവേശം ആരംഭിച്ച ശേഷം ആദ്യമായാണ് മരിയുപോൾ സന്ദർശനം. രാത്രി മരിയുപോളിലെ തെരുവുകളിലൂടെ ഉദ്യോഗസ്ഥർക്കൊപ്പം സ്വയം കാറോടിച്ച പുട്ടിൻ പ്രദേശവാസികളുമായി സംസാരിക്കുന്നതിന്റെ വീഡിയോ റഷ്യ പുറത്തുവിട്ടു. തകർന്നടിഞ്ഞ മരിയുപോളിന്റെ പുനർനിർമ്മാണം എങ്ങനെ നടക്കുന്നുവെന്നും ഉദ്യോഗസ്ഥർ പുട്ടിനോട് വിശദീകരിക്കുന്നത് വീഡിയോയിൽ കാണാം. മരിയുപോളിന്റെ കിഴക്കുള്ള റഷ്യൻ നഗരമായ റൊസ്തോവ് ഓൺ ഡോണിലെത്തിയ പുട്ടിൻ ഉന്നത സൈനിക കമാൻഡർമാരുമായും കൂടിക്കാഴ്ച നടത്തി. പത്ത് മാസത്തിലേറെയായി റഷ്യൻ നിയന്ത്രണത്തിൽ തുടരുന്ന മരിയുപോളിൽ 20,000ത്തിലേറെ പേർ മരിച്ചെന്നാണ് യുക്രെയിൻ പറയുന്നത്. യു.എന്നിന്റെ കണക്ക് പ്രകാരം മരിയുപോളിലെ 90 ശതമാനത്തോളം കെട്ടിടങ്ങൾക്ക് ആക്രമണങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. 3,50,000 ത്തിലേറെ പേർക്ക് പാലായനം ചെയ്യേണ്ടി വന്നു. 3,00,000 പേർ ഇന്ന് മരിയുപോളിൽ ജീവിക്കുന്നതായി റഷ്യ പറയുന്നു.
കഴിഞ്ഞ വർഷം മാർച്ചിൽ പോരാട്ടം രൂക്ഷമായി തുടരവെ മരിയുപോളിൽ ജനങ്ങൾ അഭയം തേടിയ ഒരു തിയേറ്റർ റഷ്യൻ ആക്രമണത്തിൽ തകർന്ന് 300ഓളം പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മേയിൽ തുറമുഖ നഗരമായ മരിയുപോൾ പൂർണമായും നിയന്ത്രണത്തിലാക്കിയതോടെ 2014ൽ തങ്ങൾ പിടിച്ചെടുത്ത ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന ഒരു കരഇടനാഴി സൃഷ്ടിക്കാൻ റഷ്യൻ സൈന്യത്തിനായി.
യുക്രെയിനിൽ നിന്ന് ക്രൈമിയ പിടിച്ചെടുത്തതിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ചാണ് പുട്ടിൻ ശനിയാഴ്ച ക്രൈമിയയിലെത്തിയത്. വെള്ളിയാഴ്ച തനിക്കെതിരെ യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പുട്ടിന്റെ ക്രൈമിയ, മരിയുപോൾ സന്ദർശനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |