നോംപെൻ : മുതലകളെ വളർത്തിയിരുന്ന കോൺക്രീറ്റ് കൂടിനുള്ളിലേക്ക് വീണ 72കാരന് ദാരുണാന്ത്യം. കൂട്ടിലുണ്ടായിരുന്ന 40 മുതലകൾ ചേർന്ന് വൃദ്ധനെ ആക്രമിക്കുകയായിരുന്നു. ഇന്നലെ കംബോഡിയയിലെ സിയാം റീപിൽ ലുവാൻ നാം എന്നയാളാണ് തന്റെ ഫാമിൽ വളർത്തിയിരുന്ന മുതലകളുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. കൂട്ടിനുള്ളിൽ മുട്ടയിട്ട് കിടന്ന ഒരു മുതലയെ വടി ഉപയോഗിച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു ലുവാൻ.
എന്നാൽ മുതല വടിയിൽ കടിച്ച് കൂട്ടിനുള്ളിലേക്ക് ശക്തമായി വലിച്ചു. ഇതിനിടെ നിയന്ത്രണം നഷ്ടമായ ലുവാൻ കാൽവഴുതി കൂട്ടിനുള്ളിലേക്ക് വീണു. സെക്കന്റുകൾക്കുള്ളിൽ കൂട്ടിലുണ്ടായിരുന്ന ഭീമൻ മുതലകൾ ചേർന്ന് ലുവാന്റെ ശരീരം ഛിന്നഭിന്നമാക്കി. ലുവാന്റെ ഒരു കൈ മുതല കടിച്ചെടുത്ത് ഭക്ഷിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ലുവാന്റെ മൃതദേഹാവശിഷ്ടങ്ങൾ കൂട്ടിനുള്ളിൽ നിന്ന് വീണ്ടെടുക്കാനായത്.
മുതല ഫാം ഉടമകളുടെ സംഘടനയുടെ പ്രാദേശിക പ്രസിഡന്റായിരുന്നു ലുവാനെന്ന് പൊലീസ് പറയുന്നു. മുതലകളെ വളർത്തുന്നത് അവസാനിപ്പിക്കാൻ കുടുംബം ഏറെ നാളായി ലുവാനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം തന്റെ ജോലിയുമായി മുന്നോട്ട് പോവുകയായിരുന്നു.
ഫാമിലെ മുതലകളെ മുഴുവൻ വില്ക്കുമെന്ന് കുടുംബം അറിയിച്ചു. 2019ൽ ഇതേ മേഖലയിൽ മറ്റൊരു ഫാമിൽ മുതലകളുടെ ആക്രമണത്തിൽ രണ്ടു വയസുകാരി മരിച്ചിരുന്നു. തോൽ, മാംസം തുടങ്ങിയവയ്ക്കായി നിരവധി മുതല ഫാമുകൾ സിയാം റീപിൽ പ്രവർത്തിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |