കറാച്ചി : രഹസ്യ രേഖാ കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ പാർട്ടി നേതാവുമായ ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. വിധിക്ക് പിന്നാലെ വരുന്ന ഫെബ്രുവരി 8ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മിനാവലി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള ഇമ്രാന്റെ നാമനിർദ്ദേശ പത്രിക പാർട്ടി സമർപ്പിച്ചതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമ്രാന് മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നിലനിൽക്കെയാണ് നീക്കം. കമ്മിഷനെതിരെ ഇമ്രാന്റെ ടീം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിദേശ സന്ദർശനങ്ങൾക്കിടെ ലഭിച്ച ഉപഹാരങ്ങൾ മറിച്ചുവിറ്റെന്ന തോഷാഖാന അഴിമതിക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ ഓഗസ്റ്റ് മുതൽ ഇമ്രാൻ ജയിലിലാണ്. രഹസ്യ രേഖാ കേസിൽ ജാമ്യം ലഭിച്ചെങ്കിലും അഴിമതി മുതൽ അക്രമം അടക്കം നിരവധി കേസുകൾ നേരിടുന്നതിനാൽ ഇമ്രാൻ ജയിൽ മോചിതനാകില്ല. രാജ്യത്തെ അഴിമതി വിരുദ്ധ ഏജൻസിയായ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനെതിരെ ഫയൽ ചെയ്ത രണ്ട് അഴിമതിക്കേസുകളിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ ഇമ്രാന് പുറത്തിറങ്ങാനാകൂ എന്നാണ് വിവരം. രഹസ്യ രേഖാ കേസിൽ ഇമ്രാന്റെ അടുത്ത അനുയായിയും മുൻ വിദേശകാര്യ മന്ത്രിയുമായ ഷാ മഹ്‌മൂദ് ഖുറേഷിക്കും ജാമ്യം ലഭിച്ചു. യു.എസിലെ പാക് അംബാസഡർ അയച്ച രഹസ്യവിവരങ്ങൾ ഇമ്രാൻ ചോർത്തിയെന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്നുമാണ് കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |