ലണ്ടൻ : ലോക് നെസ് മോൺസ്റ്റർ അഥവാ ' നെസി ' എന്ന ഐതിഹാസിക ജീവിയെ കണ്ടെത്താൻ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യൂണിവേഴ്സിറ്റികളുടെയും ഗവേഷകരുടെയും സഹായം തേടി ദ ലോക് നെസ് സെന്റർ.
സ്കോട്ട്‌ലൻഡിലെ ലോക് നെസ് തടാകത്തിൽ ജീവിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ജീവിയാണ് നെസി. നിരവധി പേരാണ് തടാകത്തിൽ അസ്വഭാവികമായ ഒരു ജീവി മുങ്ങിമറയുന്നത് കണ്ടെന്ന് അവകാശപ്പെട്ടെത്തിയത്. നെസിയെ കണ്ടെത്താൻ മേയ് 30 മുതൽ ജൂൺ 2 വരെ പുതിയ തെരച്ചിൽ ദൗത്യം ആരംഭിക്കുകയാണ് ലോക് നെസ് സെന്റർ.
ഡ്രംനഡ്രോകിറ്റ് ആസ്ഥാനമായുള്ള ലോക് നെസ് സെന്റർ കഴിഞ്ഞ വർഷം ലഭ്യമായ എല്ലാ സാങ്കേതികവിദ്യകളുടെയും സഹായത്തോടെ നെസിക്കായി തടാകത്തിൽ വമ്പൻ തെരച്ചിൽ നടത്തിയിരുന്നു. ഓഗസ്റ്റിൽ നടത്തിയ ദ്വിദിന പര്യവേക്ഷണ ദൗത്യത്തിനിടെ നെസിയുടെ അസ്ഥിത്വം സംബന്ധിച്ച കാര്യമായ തുമ്പുകളൊന്നും ലഭിച്ചിരുന്നില്ല.
ഇത്തവണ നാസയടക്കമുള്ള ഏജൻസികളുടെ വിപുലമായ ഇമേജിംഗ് സാങ്കേതികവിദ്യകൾ ലോക് നെസ് തടാകത്തിൽ പ്രയോജനപ്പെടുത്തിയാൽ നെസിയുടെ യാഥാർത്ഥ്യം കണ്ടെത്താനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഒട്ടകം, കുതിര എന്നിവയുടേതിന് സമാനമായ തലയും പാമ്പിന്റെ ശരീരവുമാണെത്രെ നെസിയ്‌ക്ക്. ഏകദേശം ആറടിയോളം നീണ്ട കഴുത്തോടുകൂടിയ നെസിയ്‌ക്ക് ഡ്രാഗണുമായി സാമ്യമുണ്ടത്രെ. ആറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട സ്കോട്ടിഷ്, ഐറിഷ് ഗ്രന്ഥങ്ങളിൽ ലോക് നെസ് തടാകത്തിലെ ഭീകര ജീവിയെപ്പറ്റി പരാമർശം കാണാം.
ചിലപ്പോൾ നെസി ഒരു വലിയ തരം ഈലോ മത്സ്യമോ ആകാമെന്ന് ഗവേഷകർ പറയുന്നു. 1934 മുതൽ 1,156 തവണയാണ് തടാകത്തിൽ ഭീകര ജീവിയെ കണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. നെസിയെന്ന ഭീകരജീവിക്ക് അടിസ്ഥാനമില്ലെന്നാണ് ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നത്. തടാകത്തിൽ അജ്ഞാത ജീവിയുണ്ടെന്നത് സൂചിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ല.
നെസിയെ കണ്ടെത്താൻ നിരവധി പേരാണ് തടാകത്തിൽ നിരീക്ഷണം നടത്തിയിട്ടുള്ളത്. നെസിയുടെ രഹസ്യം തേടുന്നവർക്കായി ലോക്ക് നെസ് തടാകക്കരയിൽ ലൈവ് വെബ് ക്യാമറ വരെ സ്ഥാപിച്ചിട്ടുണ്ട്. വെബ് സൈറ്റ് വഴി ലോകത്തിന്റെ എവിടെ നിന്നും ലോക്ക് നെസ് തടാകം നിരീക്ഷിക്കുകയും ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |