ന്യൂയോർക്ക്: ഉയർന്ന അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 760 വർഷം തടവുശിക്ഷ വിധിച്ച് യു.എസ് കോടതി. പെൻസിൽവേനിയ സ്വദേശിയായ ഹെതർ പ്രസ്‌ഡീക്കാണ് (41) കോടതി ശിക്ഷ വിധിച്ചത്. 22 പേരെ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്താനും ഇവർ ശ്രമിച്ചു. ഇതിൽ മൂന്ന് കൊലക്കുറ്റങ്ങളും 19 കൊലപാതക ശ്രമങ്ങളും തെളിഞ്ഞു. മൂന്ന് കൊലപാതകങ്ങൾക്കായി തുടർച്ചയായി മൂന്ന് ജീവപര്യന്തങ്ങളും കൊലപാതകശ്രമങ്ങൾക്ക് തുടർച്ചയായി 380 മുതൽ 760 വർഷം വരെ തടവുമാണ് കോടതി വിധിച്ചത്. 2020-2023 കാലയളവിൽ താൻ ജോലി ചെയ്‌ത അഞ്ച് ആരോഗ്യകേന്ദ്രങ്ങളിലെ 43 മുതൽ 104 വയസ് വരെ പ്രായമുള്ള രോഗികളെയാണ് ഹെതർ കൊന്നത്. രാത്രി ഷിഫ്റ്റിനിടെയായിരുന്നു പ്രമേഹമില്ലാത്തവരെ അടക്കം ക്രൂരതകൾക്ക് ഇരയാക്കിയത്. അമിത ഇൻസുലിൻ ഉള്ളിലെത്തിയത് മൂലമുള്ള രണ്ട് മരണങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം മേയിലാണ് ഹെതർ അറസ്റ്റിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിരവധി പേർ ഹെതറിന്റെ ഇരകളായെന്ന് പൊലീസ് കണ്ടെത്തിയത്. ഇൻസുലിൻ അമിതമായി ശരീരത്തിൽ എത്തുന്നത് ഹൈപ്പോഗ്ലൈസീമിയ അവസ്ഥയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിച്ച് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |