മോസ്കോ: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്ലാഡിമിർ പുട്ടിൻ ഇന്ന് മോസ്കോയിൽ സത്യപ്രതിജ്ഞ ചെയ്യും. 2030വരെ അധികാരത്തിൽ തുടരും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നിലവിലെ സർക്കാർ രാജിവയ്ക്കും. പുതിയ സർക്കാരിന് പാർലമെന്റ് അംഗീകാരം നൽകും.
പ്രധാനമന്ത്രി പദത്തിലേക്കുള്ള നിർദ്ദേശം പുട്ടിൻ പാർലമെന്റിന്റെ അധോസഭയായ സ്റ്റേറ്റ് ഡ്യൂമയിൽ സമർപ്പിക്കും. പാർലമെന്റിന്റെ അംഗീകാരമില്ലാതെ നേരിട്ട് പ്രധാനമന്ത്രിയെ നിയമിക്കാനും പുട്ടിന് അധികാരമുണ്ട്. യുക്രെയിൻ സംഘർഷത്തിനും പാശ്ചാത്യ ഉപരോധങ്ങൾക്കുമിടെയിൽ രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് മേൽനോട്ടം വഹിച്ച മിഖായിൽ മിഷുസ്റ്റിനെ തന്നെ പ്രധാനമന്ത്രിയായി പുനർ നിയമിച്ചേക്കും.
പാർലമെന്റിന്റെ ഉപരിസഭയായ ഫെഡറേഷൻ കൗൺസിലുമായി സഹകരിച്ച് മന്ത്രിമാരെയും പുട്ടിൻ നിയമിക്കും. നിലവിലെ പ്രതിരോധ മന്ത്രി സെർജി ഷൊയ്‌ഗുവും വിദേശകാര്യ മന്ത്രി സെർജി ലവ്‌റൊവും തുടർന്നേക്കും. പുതിയ സർക്കാരിന്റെ അംഗീകാര നടപടികൾ മേയ് 20 വരെ നീണ്ടേക്കാം.
മാർച്ച് 15 മുതൽ 17 വരെ നടന്ന തിരഞ്ഞെടുപ്പിലൂടെ റെക്കാഡ് ഭൂരിപക്ഷത്തോടെയാണ് പുട്ടിൻ വീണ്ടും അധികാരത്തിലെത്തിയത്. 87 ശതമാനത്തിലേറെ വോട്ടാണ് 71കാരനായ പുട്ടിൻ നേടിയത്. യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് മേഖലകളിലും ക്രൈമിയയിലും വോട്ടെടുപ്പ് നടന്നിരുന്നു.
ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവാണ് പുട്ടിൻ. 1953 വരെയുള്ള 29 വർഷം സ്റ്റാലിൻ സോവിയറ്റ് യൂണിയൻ ഭരിച്ചു. വരുന്ന ആറ് വർഷം പുട്ടിൻ ഭരണം പൂർത്തിയാക്കിയാൽ സ്റ്റാലിന്റെ റെക്കാഡ് മറികടക്കും (30 വർഷം തികയ്ക്കും ). ആറാം ടേം കൂടി ലഭിച്ചാൽ 1762 മുതൽ 34 വർഷം ഭരിച്ച കാതറിൻ II ചക്രവർത്തിനിയുടെ റെക്കാഡും പുട്ടിൻ മറികടക്കും. 1999ൽ ബോറിസ് യെൽറ്റ്‌സിന് കീഴിൽ പ്രധാനമന്ത്രിയായി പിന്നീടുള്ള 24 വർഷം പ്രസിഡന്റ്, പ്രധാനമന്ത്രി പദവികൾ പുട്ടിൻ നിലനിറുത്തുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |