SignIn
Kerala Kaumudi Online
Monday, 10 June 2024 6.59 AM IST

ഇത് റോഡ് തന്നെയാണോ ?

pic

സൂക്രെ: ലോകത്തെ ഏറ്റവും അപകടകരമായ പാതകളിൽ ഒന്നാണ് ബൊളീവിയയിൽ ആമസോൺ മഴക്കാടുകളിലെ ചെങ്കുത്തായ മലകൾക്കിടയിലൂടെ കടന്നുപോകുന്ന യുംഗസ് റോഡ്. ലാപാസിനെയും കൊരോയിക്കോയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് അറിയപ്പെടുന്നത് 'മരണത്തിന്റെ പാത' എന്നാണ്. ഒരു ഭാഗത്ത് കൂറ്റൻ പാറ, മറു വശത്ത് അഗാധമായ 2000 അടിത്താഴ്‌ച. 12 അടി മാത്രം വീതിയുള്ള ഈ റോഡ് യാത്രക്കാർക്ക് ഭീഷണിയാണെങ്കിലും കാഴ്‌ചയിൽ അതിമനോഹരമാണ്. മലനിരകളിൽ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന ചെറു അരുവികളെ ഇവിടെ കാണാൻ സാധിക്കും.

40 മൈൽ ദൂരത്തിൽ വ്യാപിച്ച് കിടക്കുന്ന ഈ പാതയിൽ 90കളിൽ പ്രതിവർഷം വിവിധ അപകടങ്ങളിലായി 200 മുതൽ 300 വരെ പേർ കൊല്ലപ്പെട്ടിരുന്നു എന്നാണ് കണക്ക്. 1930കളിലാണ് കോർഡില്ലേറ മലനിരകളിൽ ഈ റോഡിന്റെ നിർമാണം ആരംഭിക്കുന്നത്. ലാപാസിൽ സമുദ്രനിരപ്പിൽ നിന്നും 3,660 മീറ്റർ ഉയരത്തിൽ ആരംഭിക്കുന്ന ഈ പാത ലാ കുബ്രെയിൽ വച്ച് 4,650 മീറ്റർ ഉയരത്തിൽ എത്തുന്നു. ഇവിടെ നിന്നും ചെങ്കുത്തായി ചരിഞ്ഞ് കിടക്കുന്ന പാത കൊരോയിക്കോയിൽ എത്തുമ്പോൾ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,200 മീറ്റർ ആണ്. ലോകത്തെ ഏറ്റവും വലിയ ചെങ്കുത്തായ റോഡുകളിൽ ഒന്നാണ് യുംഗസ് റോഡ്.

ഇതിന്റെ ചില ഭാഗങ്ങളിൽ ടാർ ചെയ്‌തിട്ടില്ല. കൂടാതെ സുരക്ഷാ വേലികളും ഇല്ല. മഴക്കാലത്ത് ഈ പാതയിലൂടെയുള്ള സഞ്ചാരം അത്യന്തം അപകടകരമാണ്. മൂടൽ മഞ്ഞ് കാഴ്‌ചയ്‌ക്ക് തടസമാകും. ഇവിടെ മഴക്കാലത്ത് മണ്ണിടിച്ചിലും മലനിരകളിലെ പാറകൾ വേർപ്പെട്ട് റോഡിലേക്ക് പതിക്കുന്നതും പതിവാണ്. ചൂടുകാലത്ത് പൊടിശല്യവും സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുന്നു. 1983 ജൂലായ് 24ന് യുംഗസ് റോഡിൽ വച്ച് ഒരു ബസ് കൊക്കയിലേക്ക് മറിഞ്ഞ് 100 ലേറെ പേർ മരിച്ചിരുന്നു. 1999ൽ 8 ഇസ്രയേലി ടൂറിസ്‌റ്റുകൾ ജീപ്പ് അപകടത്തിൽ ഇവിടെ കൊല്ലപ്പെട്ടു. അപകടങ്ങൾ തുടർക്കഥയായപ്പോൾ ബൊളീവിയൻ ഭരണകൂടം 2009ൽ ഇവിടെ ഒരു സമാന്തര പാത നിർമിച്ചു. ഇതു വഴിയാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്. ചില ടൂറിസ്റ്റുകളും സാഹസികത ഇഷ്ടപ്പെടുന്നവരും ഇപ്പോഴും പഴയ യുംഗസ് പാത തിരഞ്ഞെടുക്കാറുണ്ട്. 1998 മുതൽ ഈ പാതയിലൂടെ സൈക്ലിംഗ് നടത്തിയിട്ടുള്ള 18 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.