ലണ്ടൻ: രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടിയേറ്റം കുറയ്ക്കാനുള്ള പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഓരോ വർഷവും പാർലമെന്റ് നിശ്ചയിക്കുന്ന വർക്ക്, ഫാമിലി വിസകളുടെ എണ്ണത്തിൽ പുതിയ പരിധി ഏർപ്പെടുത്താനാണ് നീക്കം.
ജൂലായ് 4നാണ് യു.കെയിൽ പൊതുതിരഞ്ഞെടുപ്പ്. ഋഷിയുടെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നിൽ പരാജയപ്പെട്ടേക്കുമെന്നാണ് സർവേ ഫലങ്ങൾ. രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കുടിയേറ്റം.
6,85,000 കുടിയേറ്റക്കാരാണ് കഴിഞ്ഞ വർഷം രാജ്യത്തേക്കെത്തിയത്. കൊവിഡിന് ശേഷം സ്റ്റുഡന്റ് വിസയിൽ എത്തുന്നവരുടെ എണ്ണവും കുതിച്ചുയർന്നു. കുടിയേറ്റം കുറച്ചേ മതിയാകൂ എന്നാണ് ഭരണ, പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. വിദേശ വിദ്യാർത്ഥികൾ ആശ്രിത വിസയിൽ ബന്ധുക്കളെ എത്തിക്കുന്നതിന് ഋഷി സർക്കാർ സമീപ കാലത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്കിൽഡ് വർക്കർ വിസകൾക്കുള്ള കുറഞ്ഞ ശമ്പള പരിധിയും ഉയർത്തി.
കുടിയേറ്റം കുറയ്ക്കുന്നതിന് ലേബർ പാർട്ടി പദ്ധതികൾ വാഗ്ദ്ധാനം ചെയ്യുന്നതിനിടെയാണ് ഋഷിയുടെ പുതിയ നീക്കം. തൊഴിൽ നിയമങ്ങൾ ലംഘിച്ച് വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ലേബർ പാർട്ടി നേതാവ് കിയർ സ്റ്റാർമർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തൊഴിലുടമകൾ തദ്ദേശീയർക്ക് മുൻഗണന നൽകേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |