ടെൽ അവീവ് : ഗാസയിൽ ശേഷിക്കുന്ന ബന്ദികളിൽ മൂന്നിൽ ഒന്നിലേറെ പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ. ബന്ദികളിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഖാൻ യൂനിസിൽ വച്ച് കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ ഇപ്പോഴും ഹമാസിന്റെ കൈവശമാണ്. ഒക്ടോബർ 7ന് ഇസ്രയേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് 251 പേരെയാണ് ബന്ദികളാക്കി ഗാസയിലേക്ക് കടത്തിയത്.
105 പേരെ നവംബറിൽ താത്കാലിക വെടിനിറുത്തൽ കരാറിന്റെ ഭാഗമായി ഹമാസ് മോചിപ്പിച്ചിരുന്നു. മറ്റു ചിലരുടെ മൃതദേഹങ്ങൾ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം കണ്ടെടുത്തു. ഇനി 120 പേർ ഗാസയിലുണ്ടെന്ന് കരുതുന്നു. ഇതിൽ 43 പേർ മരിച്ചെന്നാണ് കണക്കുകൂട്ടൽ. ഇന്റലിജൻസ് വിവരങ്ങൾ, സിസിടിവി, ദൃക്‌സാക്ഷികൾ, ഫോറൻസിക് തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഇസ്രയേലിന്റെ നിഗമനം.
കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിലും ഉയർന്നിരിക്കാമെന്ന് ചില ഇസ്രയേലി ഉദ്യോഗസ്ഥർ പറയുന്നു. വ്യോമാക്രമണത്തിന് പ്രതികാരമായി ബന്ദികളെ വധിക്കുമെന്ന് ഹമാസ് മുമ്പ് ഇസ്രയേലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിനിടെ ബന്ദികൾ കൊല്ലപ്പെട്ടെന്നും ഹമാസ് വ്യക്തമാക്കിയികുന്നു. ചില ബന്ദികളുടെ മൃതദേഹങ്ങളിൽ ക്രൂരമായി കൊല ചെയ്യപ്പെട്ടതിന്റെ ലക്ഷണമുണ്ടെന്ന് ഇസ്രയേൽ പറയുന്നു.
നിലവിൽ, താത്കാലിക വെടിനിറുത്തലിനായുള്ള കരാർ അംഗീകരിക്കാൻ ഇസ്രയേൽ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ട്. ബന്ദികളെ മോചിപ്പിച്ചാൽ വെടിനിറുത്തൽ നടപ്പാക്കാമെന്നും എന്നാൽ യുദ്ധം അവസാനിപ്പിക്കില്ലെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഹമാസിനെ നശിപ്പിക്കാതെ ഗാസ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിക്കുന്നു. 37,000ത്തിലേറെ പേരാണ് ഇതുവരെ ഗാസയിൽ കൊല്ലപ്പെട്ടത്.
19 മരണം
മദ്ധ്യ, തെക്കൻ ഗാസ പ്രദേശങ്ങളിൽ ഇന്നലെ ഇസ്രയേൽ നടത്തിയ ഷെല്ലിംഗിലും വ്യോമാക്രമണത്തിലും 19 പേർ കൊല്ലപ്പെട്ടു. തെക്കൻ നഗരമായ റാഫയിൽ മാനുഷിക സഹായ വിതരണത്തിന് മേൽനോട്ടം വഹിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ദെയ്ർ അൽ ബലാഹിലെ ബുറെയ്ജ്, മഘാസി അഭയാർത്ഥി ക്യാമ്പുകളിൽ ശക്തമായ ആക്രമണമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |