
സോൾ: ദക്ഷിണ കൊറിയയുടെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ വർഷത്തെ വ്യാപാര കരാറിന് അനുസൃതമായി പ്രവർത്തിക്കുന്നില്ലെന്ന് ആരോപിച്ചതിന് പിന്നാലെയാണിത്.ഓട്ടോമൊബൈൽസ്,തടി,ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയവയ്ക്കു മേലാണ് ഉയർന്ന താരിഫ് ബാധിക്കുക.ട്രൂത്ത് സമൂഹ്യ മാദ്ധ്യമം വഴിയാണ് ട്രംപ് പ്രഖ്യാപിച്ചത്.കരാർ അംഗീകരിക്കുന്നതിൽ ദക്ഷിണ കൊറിയൻ നിയമനിർമ്മാതാക്കൾ മന്ദഗതിയിലായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
അതേസമയം തങ്ങൾ വേഗത്തിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും.ചില ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് നൽകിയിട്ടില്ലെന്നും അടിയന്തര ചർച്ചകൾ നടത്തുമെന്നും ദക്ഷിണ കൊറിയ പറഞ്ഞു. ദക്ഷിണ കൊറിയൻ വ്യവസായ മന്ത്രി കിം ജുങ്-ക്വാൻ, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കിക്കുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി വാഷിംഗ്ടൺ സന്ദർശിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു.കിം ജുങ്-ക്വാൻ നിലവിൽ കാനഡയിലാണ്.
കഴിഞ്ഞ ജൂലായിലാണ് ദക്ഷിണ കൊറിയക്ക് മേലുള്ള പരസ്പര താരിഫ് 25 ശതമാനത്തിൽ നിന്ന് 15 ശതമാനം ആക്കാമെന്ന യു.എസിന്റെ വാഗ്ദാനത്തിൻമേൽ യു.എസും ദക്ഷിണകൊറിയയും വ്യാപാരക്കരാറിന് സമ്മതിക്കുന്നത്. കരാർ പ്രകാരം പ്രധാനപ്പെട്ട യു.എസ് വ്യവസായങ്ങളിൽ 350 ബില്യൻ നിക്ഷേപിക്കാമെന്ന് ദക്ഷിണ കൊറിയയും സമ്മതിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട ബിൽ നവംബർ മുതൽ നിയമ സഭയിൽ പാസാകാതെ കിടക്കുകയാണ്. ഫെബ്രുവരിയിൽ ഇത് പാസാകുമെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം കഴിഞ്ഞ ദിവസം കാനഡയിൽ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 100 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ചൈനയുമായി വ്യാപാര കരാർ നേടിയെടുക്കാൻ ശ്രമിക്കുന്നതിന്റെ പേരിലായിരുന്നു അത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്കും കാർഷിക ഉത്പന്നങ്ങൾക്കുമുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള പ്രാഥമിക കരാറിന് ധാരണയായെന്ന് കാർണി അടുത്തിടെ ചൈനീസ് സന്ദർശനത്തിനിടെ പ്രഖ്യാപിച്ചിരുന്നു. കനേഡിയൻ കാർഷിക ഉത്പന്നങ്ങൾക്കുള്ള തീരുവ കുറയ്ക്കുമെന്ന് ചൈനയും അറിയിച്ചിരുന്നു.കൂടാതെ സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ കാർണി യു.എസ് നയങ്ങളെ വിമർശിച്ചതിനെ തുടർന്ന് താൻ ആവിഷ്കരിച്ച അന്താരാഷ്ട്ര സംഘടനയായ 'സമാധാന ബോർഡി"ൽ ചേരാനായി കാനഡയ്ക്ക് നൽകിയ ക്ഷണം ട്രംപ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു.
പിന്നിൽ ട്രംപും വാൻസും
ഇന്ത്യയുമായുള്ള വ്യാപാര കരാർ വൈകുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയെയും വിമർശനമുന്നയിച്ചുകൊണ്ടുള്ള ടെക്സസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ടെഡ് ക്രൂസിന്റെ ഓഡിയോ ടേപ്പ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഏകദേശം പത്തുമിനിറ്റോളം ദൈർഘ്യമുള്ളതാണ് ഓഡിയോ ടേപ്പ് എന്ന് രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 മധ്യത്തിൽ രഹസ്യയോഗങ്ങളിൽ നിന്നുള്ളതാണ് ക്രൂസിന്റെ പരാമർശങ്ങളെന്നാണ് വിവരം. ഓഡിയോയിൽ- യു.എസിന്റെ താരിഫ് കേന്ദ്രീകൃതമായ വ്യാപാരനയത്തെ രൂക്ഷമായി വിമർശിക്കുകയും ഉന്നതോദ്യോഗസ്ഥരിൽനിന്നുള്ള എതിർപ്പ് ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പുരോഗതിയെ തുടർച്ചയായി തടസ്സപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്.വ്യാപാരകരാർ നിലവിൽ വരാനുള്ള ശ്രമങ്ങൾക്ക് ട്രംപ് ഭരണകൂടത്തിനുള്ളിൽ തടസ്സം സൃഷ്ടിക്കുന്നത് ആര് എന്ന ചോദ്യത്തിന് നവാരോ, വാൻസ് ചിലപ്പോഴൊക്കെ പ്രസിഡന്റ് തന്നെയും എന്നായിരുന്നു ക്രൂസിന്റെ മറുപടി. ട്രംപിന്റെ താരിഫ് ചുമത്തൽ നയം, യുഎസിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ഗുരുതര രാഷ്ട്രീയപ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഓഡിയോയിൽ ക്രൂസ് പറയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |