SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.07 PM IST

ഇന്ത്യ- യു.എസ് പ്രസ്താവന ഉടൻ, കരാർ വിവരം പുറത്തുവിടും

Increase Font Size Decrease Font Size Print Page

modi

ന്യൂഡൽഹി: ഇന്ത്യ- യു.എസ് ഉഭയകക്ഷി വ്യാപാരക്കരാറിന്റെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് ഒടുവിൽ കേന്ദ്രം. ആദ്യപടിയായ സംയുക്ത പ്രസ്താവന നാലോ അഞ്ചാേ ദിവസത്തിനുള്ളിൽ ഉണ്ടാകും. മാർച്ച് പകുതിയോടെ കരാറിൽ ഔദ്യോഗികമായി ഒപ്പിടുമെന്നും വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ വ്യക്തമാക്കി.

ഇന്ത്യയുമായി കരാറായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിലെ നികുതി 18 ശതമാനമായി കുറയ്ക്കുമെന്നും പറഞ്ഞു. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ നികുതിയില്ലെന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ ഇന്ത്യ മൗനം തുടരുകയാണ്. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

സംയുക്ത പ്രസ്‌താവന നടത്തിക്കഴിഞ്ഞാൽ, യു.എസ് പ്രസിഡന്റിന് എക്സിക്യുട്ടീവ് ഉത്തരവിലൂടെ തീരുവ 50ൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനാകും. കരാറിൽ ഒപ്പിട്ട ശേഷമേ ഇന്ത്യയ്ക്ക് നികുതി ഇളവ് അനുവദിക്കാനാകൂ. കരാറിന്റെ ആദ്യഘട്ടം തയ്യാറായിക്കഴിഞ്ഞെന്ന് പിയൂഷ് ഗോയലും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളും പറഞ്ഞു.

50,​000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് നീക്കം. ഊർജ്ജം, ഡാറ്റ, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐ.സി.ടി) ഉത്പന്നങ്ങൾ, വിമാനങ്ങൾ, സ്‌പെയർ പാർട്സുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. വിമാന നിർമ്മാതാക്കളായ ബോയിംഗിന് 7,​000 കോടി ഡോളറിന്റെ ഓർഡർ ലഭിച്ചേക്കും.

റഷ്യൻ എണ്ണയിൽ നിലപാട്
വ്യക്തമാക്കാതെ ഇന്ത്യ

റഷ്യൻ എണ്ണ വാങ്ങുന്നത് നിറുത്തുമോ എന്നതിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയിട്ടില്ല. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുമെന്ന ട്രംപിന്റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, ആ രാജ്യവുമായി ദീർഘകാല ബന്ധമുണ്ടെന്നാണ് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. 140 കോടി ഇന്ത്യക്കാർക്ക് ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന. തീരുമാനങ്ങൾ ദേശീയ താത്പര്യം മുൻനിറുത്തിയായിരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

വ്യാപാരബന്ധത്തിന് വലിയ

രാജ്യങ്ങൾ വരുന്നു: മോദി

ഇന്ന് ലോകം ഇന്ത്യയെ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വലിയ രാജ്യങ്ങൾ ഇന്ത്യയുമായി വ്യാപാര ബന്ധം പുലർത്താൻ ഉത്സുകരാണെന്ന് യൂറോപ്യൻ യൂണിയൻ, യു.എസ് വ്യാപാരക്കരാറുകൾ പരാമർശിച്ച് മോദി പറഞ്ഞു. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള ചർച്ചയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 ഇന്ത്യ പല രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങാറുണ്ട്. അതിനുള്ള സ്വാതന്ത്ര്യം അവർക്കാണ്. ഇപ്പോൾ പുതിയതായി ഒന്നും ഞങ്ങൾ കാണുന്നില്ല

- ഡിമിട്രി പെസ്കൊവ്,

റഷ്യൻ വക്താവ്

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY