
വാഷിംഗ്ടൺ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ യു.എസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്‌നികിനെതിരെ പ്രതിഷേധം ശക്തം. എപ്സ്റ്റീന്റെ ഉടമസ്ഥതയിലായിരുന്ന ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപ് (എപ്‌സ്‌റ്റീൻ ഐലൻഡ്) താൻ സന്ദർശിച്ചിട്ടുണ്ടെന്ന് ലുട്‌നിക് സെനറ്റ് സബ് കമ്മിറ്റിക്ക് മുന്നിൽ വെളിപ്പെടുത്തിയ പിന്നാലെയാണ് പ്രതിഷേധം. 2012ൽ കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിക്കാനാണ് ദ്വീപിലെത്തിയതെന്ന് ലുട്‌നിക് പറയുന്നു. അവധിയാഘോഷത്തിനിടെ കുടുംബത്തോടൊപ്പം ബോട്ട് യാത്ര നടത്തുമ്പോഴാണ് ദ്വീപിലെത്തിയതെന്നും ഏകദേശം ഒരു മണിക്കൂറാണ് അവിടെ ചെലവഴിച്ചതെന്നും ലുട്‌നിക് കൂട്ടിച്ചേർത്തു.
അതേ സമയം, ലുട്‌നിക് മുമ്പ് നടത്തിയ പ്രസ്താവനകളിൽ നിന്ന് വിരുദ്ധമാണ് പുതിയ വെളിപ്പെടുത്തൽ. എപ്സ്റ്റീനുമായുള്ള ബന്ധം 2005ൽ അവസാനിപ്പിച്ചിരുന്നെന്നാണ് ലുട്‌നിക് നേരത്തെ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഇരുവരും തമ്മിൽ 2018ലും ഇമെയിൽ വഴി ബന്ധപ്പെട്ടിരുന്നെന്ന് അടുത്തിടെ പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ വ്യക്തമാക്കുന്നു.
ലുട്നികുമായി ബന്ധപ്പെട്ട് 2017ൽ നടന്ന ഒരു ചാരിറ്റി പരിപാടിക്ക് എപ്സ്റ്റീൻ 50,000 ഡോളർ സംഭാവന നൽകിയെന്നും ഫയൽസിൽ സൂചിപ്പിക്കുന്നു. ലുട്നിക് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും രാജിവയ്ക്കണമെന്നും കാട്ടി സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിലെ നേതാക്കൾ വരെ രംഗത്തെത്തി.
അതേ സമയം, ലുട്നികിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. എപ്സ്റ്റീൻ ഫയൽസിൽ തന്റെ പേരുണ്ടെന്നത് ശരിയാണെന്നും എന്നാൽ അയാളുടെ കുറ്റകൃത്യങ്ങളിൽ താൻ പങ്കാളിയായെന്ന് അത് അർത്ഥമാക്കുന്നില്ലെന്നും ലുട്നിക് പ്രതികരിച്ചു.
എപ്സ്‌റ്റീന്റെ ലൈംഗിക കടത്തിന്റെ ആസ്ഥാനമായിരുന്നു ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപ്. സമാന്തരമായി, ആഘോഷ പാർട്ടികൾക്കും അവധി ആഘോഷത്തിനും യോഗങ്ങൾക്കുമൊക്കെയായി ഉന്നതരെയും എപ്സ്റ്റീൻ ഇവിടേക്ക് ക്ഷണിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |