കാബൂൾ: ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് താലിബാൻ ഭരണകൂടം. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യൻ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണിത്. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന ലെറ്റർഹെഡിലാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് കത്തെഴുതിയത്. കത്തിൽ ഒപ്പുവെച്ചിരിക്കുന്നത് അഫ്ഗാൻ സിവിൽ ഏവിയേഷൻ മന്ത്രിയായ അൽഹാജ് ഹമീദുള്ള അഖുന്ദാസാദയാണ്. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ഇന്ത്യ അഫ്ഗാനിലേക്കും തിരിച്ചുമുള്ള വാണിജ്യ സർവീസുകൾ നിറുത്തി വച്ചിരുന്നു. സേനാപിന്മാറ്റ സമയത്ത് അമേരിക്ക കാബൂൾ വിമാനത്താവളത്തിന് കേടുപാടുകൾ വരുത്തി, റൺവേകൾ പ്രവർത്തനക്ഷമമല്ലാതാക്കി.എന്നാൽ ഖത്തറിന്റെ സഹായത്തോടെ വിമാനത്താവളം വീണ്ടും പ്രവർത്തനക്ഷമമാക്കി. ഇനി എല്ലാ രാജ്യങ്ങളിൽ നിന്നും വ്യോമഗതാഗതം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ പ്രധാന എയർലൈൻസുകളായ അരിയാന അഫ്ഗാൻ എയർലൈൻസിനും കാം എയർലൈൻസിനും ഇന്ത്യയിലേക്ക് സർവീസ് നടത്താൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും വിമാന സർവീസ് പുനരാരംഭിക്കാനുള്ള സാദ്ധ്യതകളെ കുറിച്ച് ചർച്ചകൾ നടന്നു വരുന്നതായും റിപ്പോർട്ടുകളുണ്ട്.
നിലവിൽ അഫ്ഗാനിസ്ഥാന് പുറത്തേക്ക് വിമാന സർവീസുകൾ ഇറാനും പാകിസ്ഥാനും പുനരാരംഭിച്ചിട്ടുണ്ട്. യു.എ.ഇ, യുക്രൈൻ,ഖത്തർ, തുർക്കി, എന്നിവിടങ്ങളിലേക്ക് പ്രത്യേക വിമാനങ്ങളും ഉണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |