വാഷിംഗ്ടൺ : ചരിത്രത്തിലാദ്യമായ ബഹിരാകാശത്ത് നട്ടു വളർത്തിയ മുളക് കൊണ്ട് ഭക്ഷണമുണ്ടാക്കി ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ മുളക് കൊണ്ട് മെക്സിക്കൻ ഭക്ഷണമായ ടാക്കോസാണ് ഉണ്ടാക്കിയ വിവരം നാസയാണ് അറിയിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൃഷി ചെയ്യുന്ന പദ്ധതി പ്ലാന്റ് ഹാബിറ്റാറ്റ് 04 എന്നാണ് അറിയപ്പെടുന്നത്. ജീവന്റെ തുടിപ്പുകൾ കണ്ടെത്തുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ്
നാല് മാസങ്ങൾക്ക് മുൻപ് ഇവിടെ മുളക് തൈകൾ നട്ടത്. ബഹിരാകാശത്ത് വിളവെടുത്ത ഏതാനും മുളകുകൾ ഭൂമിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. വിളവെടുത്ത മുളകുകളുടെ രുചി, പോഷണം എന്നിവയെക്കുറിച്ച് പഠനം നടത്തി വരികയാണ്.
സതേൺ ന്യു മെക്സിക്കോയിലെ സാൻഡിയ എന്ന മുളകിന്റേയും വടക്കൻ മെക്സിക്കോയിൽ വളരുന്ന ലാൻഡ്രേസ് മുളകിന്റെയും സങ്കരയിനം മുളകാണ് ജൂലായ് മുതൽ ബഹിരാകാശ കേന്ദ്രത്തിൽ വളരുന്നത്.
ബഹിരാകാശ ഗവേഷണ സംഘം ഇത് സംബന്ധിച്ച് വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
ബഹിരാകാശ ഗവേഷകയായ മേഗൻ മക്അർതറാണ് മുളകിന്റേയും ചെടിയുടേയും അതുകൊണ്ടുണ്ടാക്കിയ ടാക്കോസിന്റെയും ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. . ടാക്കോസിന്റെ ഫില്ലിങ്ങിനാണ് ഈ മുളക് ഉപയോഗിച്ചത്. തക്കാളിയും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ബഹിരാകാശ കേന്ദ്രങ്ങളിൽ യാത്രികർ സാധാരണയായി പാക്ക് ചെയ്ത ആഹാരമാണ് കഴിക്കാറുള്ളത്. ഭക്ഷണം ചൂടാക്കാനും തിളപ്പിക്കാനുമായി നിലയങ്ങളിൽ ഓവനുകളും മറ്റുമുണ്ട്. ന്യൂഡിൽസ്, മാംസാഹാരങ്ങൾ എന്നിവയാണ് ഇവരുടെ പ്രധാന ഭക്ഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |