വാഷിംഗ്ടൺ:യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജനുവരി ആറിന് കാപിറ്റോൾ ഹില്ലിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട രേഖകൾ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന കോൺഗ്രഷണൽ അന്വേഷണ കമ്മിറ്റിക്ക് കൈമാറുന്നത് തടയണമെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഹർജി ഫെഡറൽ ജഡ്ജി തള്ളി.
യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി താന്യ ചുട്കുനാണ് ഹർജി തള്ളിയത്.മുൻ പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് അധികാരം ഉപയോഗിച്ച് രേഖകൾ പുറത്തു വിടുന്നത് തടയാനായിരുന്നു ട്രംപിന്റെ നീക്കം. കോൺഗ്രഷനൽ അന്വേഷണ കമ്മിറ്റി വിവരങ്ങൾ ശേഖരിക്കുന്നത് ജനവികാരം കൂടി കണക്കിലെടുത്താണെന്നും അതിനെ തടയാനാവില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഫെഡറൽ ജഡ്ജിയുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ തീരുമാനം.കാപിറ്റോൾ ആക്രമണം ട്രംപിന്റെ പിന്തുണയോടെയാണ് നടന്നതെന്ന് വ്യാപക ആക്ഷേപം ഉയർന്നിരുന്നു. കാപ്പിറ്റോൾ ബിൽഡിങ്ങിലുണ്ടായ സംഘർഷത്തെ തുടർന്ന് ജനങ്ങളെ ആക്രമണത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് ട്രംപിനെ വിലക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |