ന്യൂഡൽഹി: ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന കാർബൺ വാതകങ്ങളുടെ ഉറവിടമായ കൽക്കരിയുടെ ഉപഭോഗം ഘട്ടം ഘട്ടമായി ഉപേക്ഷിക്കണമെന്ന നിലപാട് തിരുത്തി ക്രമേണ കുറയ്‌ക്കാമെന്ന ഇന്ത്യൻ നിലപാടിന് ഗ്ളാസ്ഗോ കാലാവസ്ഥാ ഉച്ചകോടിയിൽ അംഗീകാരം. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ കൽക്കരി ഉപഭോഗം കുറയ്‌ക്കണമെന്ന് നിർദ്ദേശിക്കുന്ന ആദ്യത്തെ കാലാവസ്ഥാ ഉടമ്പടിയാണിത്.
നിരവധി രാജ്യങ്ങളുടെ എതിർപ്പ് മറികടന്നാണ് കൽക്കരി ഉപഭോഗവും ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡിയും ഇല്ലാതാക്കാനുള്ള കരട് നിർദ്ദേശം തിരുത്തി ഇന്ത്യൻ നിലപാട് ഉൾപ്പെടുത്തിയ പ്രമേയം പാസാക്കിയത്. 200ഒാളം രാജ്യങ്ങൾ ഉടമ്പടി അംഗീകരിച്ചു.
ബ്രിട്ടനിലെ ഗ്ലാസ്ഗോയിൽ ശനിയാഴ്ചയാണ് ഉച്ചകോടി സമാപിച്ചത്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് ഇന്ത്യയ്ക്കുവേണ്ടി പങ്കെടുത്ത് വാദങ്ങൾ ഉന്നയിച്ചത്.
കാർബൺ ബഹിർഗമനം അടിയന്തരമായി കുറയ്‌ക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ഫണ്ട് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. ആഗോള താപന വർദ്ധനവ് ഒന്നര ഡിഗ്രി സെൽഷ്യസിൽ കുറയ്ക്കാനുള്ള 2015ലെ പാരീസ് കാലാവസ്ഥാ ഉടമ്പടി നിർദ്ദേശം നടപ്പാക്കുന്നതിൽ കാര്യമായ പുരോഗതി കരാറിൽ ഇല്ല. ഈ ലക്ഷ്യം നേടാനുള്ള നടപടികൾ ചർച്ച ചെയ്യാൻ അടുത്ത വർഷം വീണ്ടും ഉച്ചകോടി നടത്തും.
ഇന്ത്യ - ചൈന ഭായി ഭായി
ഇന്ത്യയും ചൈനയും കൽക്കരി ഉപഭോഗത്തിന്റെ കാര്യത്തിൽ ഒന്നിച്ചുനിന്നു. ഫോസിൽ ഇന്ധനങ്ങൾക്ക് ബദലുണ്ടാക്കാനുള്ള സാങ്കേതിക വിദ്യയും സാമ്പത്തികശേഷിയും വികസ്വര രാജ്യങ്ങൾക്ക് ഇല്ലെന്ന വാദം അംഗീകരിച്ചു.
ആദ്യം എതിർത്ത അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ, തുർക്കി, കൊളംബിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളും പിന്തുണച്ചു.
ഇന്ത്യയുടെ വാദങ്ങൾ
കൽക്കരി അടക്കമുള്ള ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗവും സബ്സിഡിയും നിറുത്തുന്നത് വികസ്വര രാജ്യങ്ങൾക്ക് എളുപ്പമല്ല. ഇത് വികസനത്തെയും ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളെയും ബാധിക്കും.
ഒാരോ രാജ്യത്തെയും സാഹചര്യങ്ങൾക്ക് അനുയോജ്യമായ കാർബൺ കുറയ്‌ക്കൽ രീതികൾ നടപ്പാക്കണം. സബ്സിഡി ജനങ്ങൾക്ക് സാമൂഹ്യ സുരക്ഷയും പിന്തുണയും ഉറപ്പാക്കുന്നുണ്ട്.
പ്രമേയം ഇങ്ങനെ:
കൽക്കരി അടിസ്ഥാനമാക്കിയുള്ള ഊർജ്ജ ഉപഭോഗവും ഫോസിൽ ഇന്ധനങ്ങൾക്കുള്ള സബ്സിഡിയും ഘട്ടംഘട്ടമായി കുറയ്‌ക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ലഭ്യമാക്കണം. അതത് രാജ്യങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് പാവപ്പെട്ടവർക്ക് പിന്തുണ ഉറപ്പാക്കി മറ്റ് ഊർജ്ജ സ്രോതസുകളിലേക്ക് മാറാനുള്ള നയരൂപീകരണം നടത്തണം. (ഘട്ടം ഘട്ടമായി കുറയ്ക്കൽ, രാജ്യങ്ങളിലെ സാഹചര്യത്തിന് അനുസരിച്ച നയം എന്നിവ ഇന്ത്യയുടെ ആവശ്യപ്രകാരം ചേർത്തതാണ്.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |