ആംസ്റ്റർഡാം: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നാലെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ലോക്ക്ഡൗണടക്കമുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലേക്ക് ഇറങ്ങുകയാണ്. നെതർലൻഡ്സിലെ റോട്ടർഡാമിൽ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനങ്ങൾ നടത്തിയ സമരം പിരിച്ചുവിടുന്നതിനായി പൊലീസ് വെടിയുതിർത്തോടെ ഏഴ് പേർക്ക് പരിക്കേറ്റു. പ്രധാന കച്ചവട മേഖലകളിൽ ജനങ്ങൾ പടക്കം പൊട്ടിച്ചതോടെ പൊലീസിന് അവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യം ഭാഗിക ലോക്ക്ഡൗണിലാണ്. ഡിസംബർ മൂന്നിന് ചേരുന്ന യോഗത്തിൽ സ്ഥിഗതികൾ പുനരവലോകനം ചെയ്യുമെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. വാക്സിനെടുക്കാത്തവർക്ക് മാത്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതിരെ ആസ്ട്രിയക്കാർ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഫ്രാൻസിലും പ്രതിഷേധപ്രകടനങ്ങൾ നടന്നിരുന്നു.
അതേസമയം, ആസ്ട്രേലിയയിൽ വാക്സിനേഷൻ നിർബന്ധമാക്കിയതിനെതിരെ പതിനായിരങ്ങളാണ് പ്രതിഷേധിക്കുന്നത്. വാക്നിനേഷന് പിന്തുണ അറിയിച്ചുള്ള റാലികളും നടക്കുന്നുണ്ട്.
കൊവിഡിന്റെ ആദ്യ വാഹക മത്സ്യക്കച്ചവടക്കാരി തന്നെയെന്ന് റിപ്പോർട്ട്
ലോകത്താദ്യമായി കൊവിഡ് കണ്ടെത്തിയത് ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മത്സ്യക്കച്ചവടക്കാരിയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ ശാസ്ത്രജ്ഞർ. ജേണൽ സയൻസിലാണ് പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. വുഹാനിലെ 41കാരനായ അക്കൗണ്ടന്റിനാണ് ആദ്യമായി കൊവിഡ് കണ്ടെത്തിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2019 ഡിസംബർ 16ന് ഇദ്ദേഹം ദന്ത ചികിത്സക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടത്. എന്നാൽ ഡിസംബർ എട്ടിന് മത്സ്യക്കച്ചവടക്കാരിയിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം പടർന്നു. വുഹാനിൽ നിന്ന് 30 കി.മീ അകലെയാണ് അക്കൗണ്ടന്റ് താമസിച്ചിരുന്നത്. സമൂഹ വ്യാപനത്തിലൂടെയാണ് ഇദ്ദേഹത്തിനു രോഗം പകർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |