ആംസ്റ്റർഡാം : ലോകത്തെ ആദ്യത്തെ ഒമിക്രോൺ കേസ് ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ നെതർലൻഡ്സിൽ കണ്ടെത്തിയതായി ഡച്ച് ആരോഗ്യ വകുപ്പ് അറിയിച്ചു. നവംബർ 24 നാണ് രാജ്യത്ത് ഒമിക്രോൺ കേസ് കണ്ടെത്തിയതെന്ന് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചത്. എന്നാൽ നെതർലൻഡ്സിൽ നവംബർ 19 നും 23 നും ശേഖരിച്ച രണ്ട് സാമ്പിളുകളിൽ ഒമിക്രോൺ സാന്നിദ്ധ്യമുള്ളതായി കണ്ടെത്തിയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇവർ ദക്ഷിണാഫ്രിക്ക സന്ദർശിച്ച് തിരിച്ചെത്തിയവരാണോയെന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നവംബർ 26ന് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് കണ്ടെത്തിയതെന്നാണ് നേരത്തെ നെതർലൻഡ്സ് പറഞ്ഞത്. ഇതിനിടെ ഒമിക്രോണിന്റെ ഉറവിടം ദക്ഷിണാഫ്രിക്കയാണെന്നുറപ്പിച്ച് ഭൂരിഭാഗം ലോകരാജ്യങ്ങളും ഇവിടെ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.
നിലവിൽ നെതർലൻഡ്സിൽ പ്രതിദിന കൊവിഡ് കേസുകൾ 20000 ത്തിന് മുകളിലെത്തിയതോടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് ഡച്ച് സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും ഒരു ലക്ഷണവും ഇല്ലാത്തവരോ ചെറു ലക്ഷണങ്ങൾ മാത്രമുള്ളവരോ ആണെന്ന് യൂറോപ്യൻ യൂണിയൻ പൊതുജനാരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണങ്ങൾ കർശനമാക്കി ബ്രിട്ടൻ
രാജ്യത്തെ ഒമിക്രോൺ കേസുകൾ 160 ലെത്തിയതോടെ യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ. ഒമിക്രോണിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ യാത്രാ നിയന്ത്രണങ്ങൾ അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് പി.സി.ആർ അല്ലെങ്കിൽ ലാറ്ററൽ ഫ്‌ളോ ടെസ്റ്റ് നടത്തിയിരിക്കണമെന്നാണ് പുതിയ നിർദ്ദേശം. ഇങ്ങനെ രാജ്യത്തെത്തി 2 ദിവസം തികയുന്നതിന് മുൻപ് വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ടതാണ്.
പരിശോധന ഫലം വരുന്നതുവരെ ഇവർ സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. യു.കെ പൗരൻമാർക്കോ അല്ലെങ്കിൽ സ്ഥിര താമസക്കാർക്കോ മാത്രമാകും രാജ്യത്തേക്ക് പ്രവേശനം. പല രാജ്യങ്ങളിലും നിന്ന് ആളുകൾ വരുന്നത് കൊണ്ടാണ് രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർദ്ധിക്കുന്നതെന്ന് ബ്രിട്ടീഷ് ആരോഗ്യ സുരക്ഷാ ഏജൻസി അറിയിച്ചു. അതുകൊണ്ടാണ് യാത്രാ നിയന്ത്രണവും വിമാനത്താവളങ്ങളിലെ ടെസ്റ്റും ശക്തമാക്കിയതെന്ന് ആരോഗ്യ മന്ത്രി സാജിദ് ജാവിദ് പറഞ്ഞു.
ഒമിക്രോൺ വ്യാപനം ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവയുൾപ്പെടെ 11 രാജ്യങ്ങളെ ബ്രിട്ടൻ റെഡ് ലിസ്‌റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈനുണ്ടാകും. പുതിയ നിയന്ത്രണങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും.
വാക്സിനേഷൻ നിർബന്ധമാക്കണം
യൂറോപ്യൻ യൂണിയൻ (ഇ.യു) രാജ്യങ്ങളിൽ കൊവിഡ് കേസുകൾ അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ നിർബന്ധിത വാക്സിനേഷൻ പരിഗണിക്കണമെന്നു ഇ.യു പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. ഏകദേശം രണ്ട് ഡസനിലധികം ഇ.യു രാജ്യങ്ങളിൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുതിയ കൊവിഡ് വകഭേദങ്ങൾക്കെതിരായ പോരാട്ടത്തിൽ വാക്സിനുകൾ നിർണായകമാണ്. ഇ.യു ബ്‌ളോക്കിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും വാക്സിനേഷൻ ലഭിച്ചിട്ടില്ലാത്തതിനാൽ നിർബന്ധിത കൊവിഡ് വാക്സിനേഷൻ നടപ്പിലാക്കുന്നതാണ് ഉചിതമെന്നും ഉർസുല കൂട്ടിച്ചേർത്തു.
സിഡ്നിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനം
ആസ്‌ട്രേലിയയിലെ സിഡ്നിയിൽ ഒമിക്രോൺ സാമൂഹിക വ്യാപനം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ക്വീൻസ്‌ലൻഡിൽ ഒരാൾക്കും, ന്യൂസൗത്ത് വെയ്ൽസിൽ 15 പേർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. നിലവിൽ സിഡ്നിയിൽ പ്രാദേശികമായി 5 പേർക്കു വൈറസ് സ്ഥിരീകരിച്ചു. സ്‌കൂളുകളിൽ നിന്നും ഒരു ജിനേഷ്യത്തിൽ നിന്നുമാണ് നഗരത്തിൽ സാമൂഹിക വ്യാപനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |