യങ്കൂൺ: മ്യാൻമറിൽ തങ്ങൾക്കെതിരെ നടന്ന വ്യാജവാർത്തകളും വിദ്വേഷ പ്രചാരണവും തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിനെതിരെ പരാതിയുമായി റോഹിംഗ്യൻ വംശജർ. ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിൽ ഫേസ്ബുക്കിന് സംഭവിച്ച വീഴ്ച രോഹിംഗ്യൻ അഭയാർത്ഥികൾക്കെതിരെ ലോകമെമ്പാടും വ്യാപക അതിക്രമങ്ങൾക്ക് കാരണമായെന്ന് നിയമ സ്ഥാപനങ്ങളായ എഡെൽസൺ പി.സി, ഫീൽഡ്സ് പി.എൽ.എൽ.സി എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.വിഷയത്തിൽ ഫേസ്ബുക്കിൽ നിന്ന് 150 ബില്യൺ ഡോളർ നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് പരാതി നല്കിയിരിക്കുന്നത്. റോഹിംഗ്യകൾക്കെതിരെയുള്ള 1000 പോസ്റ്റുകളും കമന്റുകളും തെളിവായി ചേർത്തിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടീഷ് അഭിഭാഷകരും ഫേസ്ബുക്കിന്റെ ലണ്ടനിലെ ഓഫീസിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതേ സമയം മ്യാൻമറിലെ വിദ്വേഷ പ്രചാരണവും തടയുന്നതിനുള്ള തങ്ങളുടെ നടപടികൾക്ക് ഒട്ടും വേഗമില്ലായിരുന്നുവെന്ന് ഫെയ്സ്ബുക്ക് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഫെബ്രുവരിയിലെ സൈനിക അട്ടിമറിക്കു ശേഷം രാജ്യത്ത് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ സൈന്യത്തെ നിരോധിക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി വിശദീകരിച്ചു. അമേരിക്കൻ ഇന്റർനെറ്റ് നിയമം സെക്ഷൻ 230 അനുസരിച്ച് പങ്കുവെയ്ക്കപ്പെടുന്ന ഉള്ളടക്കങ്ങൾക്ക് തങ്ങൾ ഉത്തരവാദിത്വമില്ലെന്നാണ് ഫെയ്സ്ബുക്കിന്റെ വാദം.മ്യാൻമറിൽ റോഹിംഗ്യൻ മുസ്ലീങ്ങൾക്കെതിരെ നടന്ന വംശീയ അതിക്രമത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിലേറെപ്പേർ രാജ്യം വിടുകയും ചെയ്തുവെന്നാണ് കണക്കുകൾ. 2018ൽ വിഷയത്തിൽ ഐക്യരാഷ്ട്ര സഭ നടത്ത അന്വേഷണങ്ങളിൽ മ്യാൻമറിൽ റോഹിംഗ്യൻ വംശജർക്കെതിരെ നടന്ന അതിക്രമങ്ങൾക്കിടയായ വിദ്വേഷ പ്രചാരണങ്ങളിൽ ഫെയ്സ്ബുക്ക് പ്രധാന പങ്കു വഹിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |