റിയാദ്: ഇറാൻ വിഷയത്തിൽ ഇടഞ്ഞു നിന്നിരുന്ന സൗദിയും ഖത്തറും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നുവെന്നതിന്റെ സൂചന നല്കി സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തറിലെത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ബുധനാഴ്ച ദോഹയിലെത്തിയ സൗദി കിരീടാവകാശിയെ ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിൽ നേരിട്ടെത്തിയാണ് സ്വീകരിച്ചത്. അമീരി ദിവാനിൽ ഒരുക്കിയ രാജകീയ സ്വീകരണത്തിന് ശേഷം ഇരു നേതാക്കളുടേയും നേതൃത്വത്തിൽ ആറാമത് ഖത്തരി-സൗദി സംയുക്ത സഹകരണ കൗൺസിൽ ചേർന്നു.
ഖത്തറുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ കൗൺസിലിന് കഴിയുമെന്ന് സൗദി കിരീടാവകാശി വ്യക്തമാക്കി. മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ദൃഢമാക്കുമെന്ന് ഖത്തർ അമീർ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചർച്ച ചെയ്തു. 2017 ൽ ഇറാനുമായുള്ള ബന്ധത്തിന്റെ പേരിൽ സൗദി അറേബ്യ ഖത്തറിനു മേൽ ഉപരോധമേർപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഈ വർഷമാദ്യം ഉപരോധം പിൻവലിച്ച്, നയതന്ത്രബന്ധം പുനസ്ഥാപിച്ചതിന് ശേഷമുള്ള സൗദി കിരീടാവകാശിയുടെ ആദ്യ ഖത്തർ സന്ദർശനമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |