മനില : ഫിലിപ്പീൻസിൽ ശക്തമായി ആഞ്ഞടിക്കുന്ന റായ് ചുഴലിക്കാറ്റിൽ 23 മരണം. രാജ്യത്തെ പ്രധാന ദ്വീപുകളിൽ ശക്തിയോടെ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെ തുടർന്ന് 30000 പേരെ ഒഴിപ്പിച്ചു. രാജ്യത്തെ ആർച്ചിപെലേഗോ മേഖലയിലാണ് റായ് ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വ്യാഴാഴ്ചയാണ് രാജ്യത്തെ പ്രധാന വിനോദ സഞ്ചാര ദ്വീപായ സിയാർഗോയിൽ മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിലാണ് റായ് ആഞ്ഞടിച്ചത്. ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയ നിരവധി പേർ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. തൊട്ടടുത്തുള്ള ദ്വീപായ ദിനഗാട്ടിൽ ഭൂരിഭാഗം കെട്ടിടങ്ങളും പൂർണമായും നിലം പതിച്ച അവസ്ഥയിലാണ്. കാറ്റിൽ കടലാസ് പറക്കുന്നതിന് സമാനമായാണ് വീടുകളുടെ മേൽക്കൂരകളും പറന്നുപോകുന്നതെന്നാണ് വിവരം.
ചുഴലിക്കാറ്റിനോടൊപ്പം ശക്തി പ്രാപിക്കുന്ന മഴ പലയിടങ്ങളിലും വെള്ളപ്പൊക്കത്തിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ചുഴലിക്കാറ്റാണിതെന്ന് കാലാവസ്ഥാ വിദഗ്ദർ അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി പൊലീസ്, സൈന്യം, കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന എന്നീ വിഭാഗങ്ങളിൽ നിന്ന് 18000 പേർ രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |