വാഷിംഗ്ടൺ : ഒരു കാലത്ത് വളരെ അപൂർവ്വമായി മിന്നലാക്രമണങ്ങൾ ഉണ്ടായിക്കൊണ്ടിരുന്ന ആർട്ടിക് പ്രദേശത്ത് കഴിഞ്ഞ വർഷം ഉണ്ടായത് 7,278 മിന്നലാക്രമണങ്ങൾ. കഴിഞ്ഞ കുറേ വർഷത്തെ കണക്കുകൾ വച്ച് നോക്കുമ്പോൾ റിപ്പോർട്ട് ചെയ്തതിന്റെ ഇരട്ടിയിലധികമാണിത്. ലോകത്തിനാകമാനം ഭീഷണി ഉയർത്തുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഇതിനും കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭൂമിയുടെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ആർട്ടിക് പ്രദേശത്തെ വായുവിൽ മിന്നലിന് കാരണമാകുന്നതിന് ആവശ്യമായ താപമില്ല. അതിനാൽ നിലവിൽ മിന്നലാക്രമണങ്ങളിലുണ്ടായ വർദ്ധനവ് പ്രദേശത്തുണ്ടായിട്ടുള്ള താപനിലയുടെ വർദ്ധനവിനെയാണ് സൂചിപ്പിക്കുന്നത്. നിലവിൽ ശരാശരി ആഗോള താപനിലയെക്കാൾ മൂന്നിരിട്ടിയാണ് ആർട്ടിക്കിലെ താപനിലയിലുണ്ടായ വർദ്ധനവ്. താപനിലയിലുണ്ടായ വർദ്ധനവ് മൂലം പ്രദേശത്തെ മഞ്ഞു പാളികൾ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഉരുകിത്തീരുന്നതെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. മഞ്ഞിന്റെ തോത് കുറയുന്നത് കൂടുതൽ ജലം ബാഷ്പീകരിക്കപ്പെടാൻ കാരണമാകും. ഇത് അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പമുണ്ടാക്കുകയും ഇത് മൂലം താപനില ഉയരുകയും ചെയ്യും. ഇതാണ് മിന്നലാക്രമണങ്ങൾ കൂടാൻ കാരണമെന്നാണ് ഗവേഷകരുടെ വാദം. ആർട്ടിക്കിലെ മിന്നലാക്രമണത്തിലുണ്ടായ ഗണ്യമായ വർദ്ധനവ് ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും കാലാവസ്ഥാ വ്യതിയാനത്തോട് അന്തരീക്ഷം എങ്ങനെ പ്രതികരിക്കുമെന്നതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേ സമയം ലോകത്താകമാനം കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് റെക്കാഡ് താപനിലയാണെന്ന് പഠനം. കാനഡ, ഡൊമിനിക്ക,തായ്വാൻ , മൊറോക്കോ, ഒമാൻ, ടുനീസിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായാണ് റെക്കാഡ് താപനില രേഖപ്പെടുത്തിയത്. യൂറോപ്പിലെ ഏറ്റവും വലിയ താപനിലയാണ് ഇറ്റലിയിലെ സിറാക്യൂസിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണിലും ജൂലായിലും പടിഞ്ഞാറൻ അമേരിക്കയിലുണ്ടായ ഉഷ്ണ തരംഗത്തിൽ കാനഡയിലെയും അമേരിക്കയിലെയും നൂറ് കണക്കിനാളുകളാണ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം യഥാർത്ഥ്യമാണെന്നും അത് ആരംഭിച്ചു കഴിഞ്ഞുവെന്നും കനേഡിയൻ എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റർ സ്ഥാപക കാതറിൻ മക്കീന അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |