ജിദ്ദ : സൗദിയിൽ പുതുക്കിയ നിയമ ലംഘനങ്ങളുടെ പട്ടിക അധികൃതർ പുറത്ത് വിട്ടു. പത്തു ലക്ഷം റിയാൽ വരെ പിഴകൾ ഈടാക്കുന്ന നിയമ ലംഘനങ്ങൾ ഏതൊക്കെയെന്നതിന്റെ പുതിയ പട്ടിക ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതുക്കിയ നിയമങ്ങൾ അനുസരിച്ച് വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സജ്ജീകരിച്ചില്ലെങ്കിൽ 25,000 റിയാൽ പിഴ ഈടാക്കും.
സ്ത്രീകളുടെ ഷോപ്പുകളിൽ ക്യാമറകൾ സ്ഥാപിച്ചാൽ 20,000 റിയാൽ പിഴയാണ് ശിക്ഷ.
ലൈസൻസ് ഇല്ലാതെ ഹുക്ക നൽകിയാൽ 10,000 റിയാൽ പിഴയും കോസ്‌മെറ്റിക്, മെഡിക്കൽ ആവശ്യങ്ങൾക്കായി മിശ്രിതങ്ങൾ നിർമ്മിച്ചാൽ 10,000 റിയാൽ പിഴയുമാണ് ശിക്ഷ.
കെട്ടിട പെർമിറ്റ് ഇല്ലാതെ കെട്ടിടം പണിയുമ്പോൾ 50,000 റിയാൽ, പെട്രോൾ പമ്പുകളിൽ വില നിർണ ബോർഡുകൾ ഇല്ലെങ്കിൽ 10,000 റിയാൽ, പെട്രോൾ പമ്പ് വൃത്തിയില്ലെങ്കിൽ 5,000 റിയാൽ ഈടാക്കും. ഇത് കൂടാതെ പെട്രോൾ പമ്പിൽ ഭിന്നശേഷിയുള്ളവരുടെ ആവശ്യങ്ങൾ പാലിക്കാത്തതിന് 2500 റിയാലും പിഴ ഈടാക്കും. ലൈസൻസില്ലാതെ കെട്ടിടങ്ങൾ നിർമ്മിച്ചാൽ നിർമ്മാതാവിന്റെ ചിലവിൽ അത് നീക്കം ചെയ്യണം, ഒരാഴ്ചയിലധികം പൊതു സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്ന വാഹനങ്ങൾ ഇനി മുതൽ സർക്കാരിന് പിടിച്ചെടുക്കാനാകും.
അതേ സമയം രാജ്യത്ത് താമസ,തൊഴിൽ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 13,627 പേരെ അറസ്റ്റ് ചെയ്തതായി സൗദി അഭ്യന്തര മന്ത്രാലയം അറിയിച്ചു.താമസ നിയമങ്ങൾ ലംഘിച്ചതിന് 6774 പേരെയും അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് 5295 പേരെയും തൊഴിൽ മേഖലയിൽ നിന്ന് 1558 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ജനുവരി ആറു മുതൽ 12 വരെയുള്ള കണക്കാണിത്. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയ്ക്കിടയാണ് അറസ്റ്റ്. നിയമ വിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരിൽ 48 ശതമാനം യെമൻ പൗരന്മാരും 49 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റ് രാജ്യക്കാരുമാണ്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതിനും അഭയം നൽകുന്നതിനും പരമാവധി 15 വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ഉൾപ്പെടെ കടുത്ത ശിക്ഷകളാണ് സൗദിയിലുള്ളത്. അനധികൃത താമസക്കാർക്ക് അഭയം നൽകുന്ന സ്ഥലങ്ങളും പിടിച്ചെടുക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |