മോസ്കോ: യുക്രെയിനിൽ കടന്നു കയറിയുള്ള റഷ്യയുടെ ആക്രമണം തുടരവേ, ഇന്നലെ ബലറൂസിൽ നടത്തിയ സമാധാന ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. ഇതോടെ ആക്രമണാന്തരീക്ഷത്തിന് അയവു വരുമെന്ന പ്രതീക്ഷ മങ്ങി.
റഷ്യൻ സേന ഉടൻ ആക്രമണം അവസാനിപ്പിച്ച് പിൻവാങ്ങണമെന്ന് ഉപാധി വച്ച യുക്രെയിൻ, യൂറോപ്യൻ യൂണിയനോട് അടിയന്തര അംഗത്വം അഭ്യർത്ഥിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഹാനികരമായ യാതൊരു ഒത്തുതീർപ്പും സാദ്ധ്യമല്ലെന്ന നിലപാട് ചർച്ചയിലും ആവർത്തിക്കുകയായിരുന്നു റഷ്യ.
യുക്രെയിൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും ഉന്നതതല ഉദ്യോഗസ്ഥ സംഘമാണ് പങ്കെടുത്തത്. ചർച്ച അഞ്ചര മണിക്കൂർ നീണ്ടു.
ഇതേസമയംതന്നെ, ഫ്രഞ്ച് പ്രിസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് പുട്ടിനുമായും പിന്നീട്
യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയുമായും ടെലിഫോണിൽ ചർച്ച നടത്തി വെടിനിറുത്തൽ അഭ്യർത്ഥിച്ചു.
ഇന്ന് അടിയന്തരമായി ന്യൂയോർക്കിൽ യു.എൻ ജനറൽ അസംബ്ളി ചേരുന്നുണ്ട്. റഷ്യയുടെ പിൻമാറ്റം ആവശ്യപ്പെട്ട് അമേരിക്ക പ്രമേയം കൊണ്ടുവരും. സുരക്ഷാ കൗൺസിലിൽ ഇത് റഷ്യ വീറ്റോ ചെയ്തിരുന്നു.
പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങൾക്ക് വിലക്ക് കല്പിച്ചതിനെ തുടർന്ന് ഇന്ന് ജനീവയിൽ ചേരുന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പങ്കെടുക്കാനുള്ള യാത്ര റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് ഉപേക്ഷിച്ചു. ഇതിനു പിന്നാലെ,തങ്ങളുടെ വ്യോമപാതയിൽ ജർമ്മനി ഉൾപ്പെടെ 36 രാജ്യങ്ങൾക്ക് റഷ്യ വിലക്ക് ഏർപ്പെടുത്തി.
അഭയാർത്ഥികൾ 5 ലക്ഷം
ഓപ്പറേഷൻ ഗംഗ: 4 കേന്ദ്രമന്ത്രിമാർ യുക്രെയിൻ
അതിർത്തി രാജ്യങ്ങളിലേക്ക്
ന്യൂഡൽഹി: യുക്രെയിനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഒാപ്പറേഷൻ ഗംഗ ദൗത്യം ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ.സിംഗ് എന്നിവർ അയൽരാജ്യങ്ങളിലെത്തും. റൊമാനിയയിലും മോൾഡോവയിലും ജ്യോതിരാദിത്യ സിന്ധ്യയും ഹംഗറിയിൽ ഹർദീപ് സിംഗ് പുരിയും സ്ളോവാക്യയിൽ റിജിജുവും പോളണ്ടിൽ വി.കെസിംഗും നേതൃത്വം നൽകും.
അതേസമയം, രണ്ടു വിമാനങ്ങളിലായി 489 പേരെ ഇന്നലെ ന്യൂഡൽഹിൽ എത്തിച്ചു. വന്നവരിലെ 48 മലയാളികൾക്ക് കേരള ഹൗസിൽ സൗകര്യമൊരുക്കി.
റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളെത്തിയത്. ബുക്കാറെസ്റ്റിൽ നിന്ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം182 യാത്രക്കാരുമായി ഇന്നു രാവിലെ 9.30ന് മുംബയിലെത്തും.കീവിലെ വിദ്യാർത്ഥികളോട് ട്രെയിനിൽ പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിമാരെ അയയ്ക്കാൻ തീരുമാനിച്ചത്. എംബസിയിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർക്ക് സാങ്കേതിക തടസ്സമുണ്ടാകുന്ന സാഹചര്യത്തിലാണിത്. വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിന് മുൻഗണന നൽകാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |