മോസ്‌കോ: ലോകരാജ്യങ്ങൾ ഉപരോധങ്ങൾ കടുപ്പിച്ചതോടെ തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്ന് ചില രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ. ബൈക്കോനൂർ ലോഞ്ച് പാഡിലുള്ള സോയൂസ് റോക്കറ്റിൽ നിന്ന് അമേരിക്ക, ജപ്പാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ പതാകകളാണ് ഇവിടുത്തെ ജീവനക്കാർ നീക്കം ചെയ്യുന്നത്. അതേസമയം, ഇന്ത്യൻ നിലനിറുത്തി. സോയൂസ് റോക്കറ്റിൽ മറ്റ് രാജ്യങ്ങളുടെ പതാകകള്‍ക്ക് മുകളില്‍ വൈറ്റ് വിനൈൽ ഉപയോഗിച്ച് മറയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പതാക കാണാനാകാത്ത വിധം പൂര്‍ണമായും മറയ്ക്കുന്നതും വീഡിയോയിൽ കാണാം. റഷ്യൻ സ്പേസ് ഏജൻസിയായ റോസ്‌കോസ്മോസ് മേധാവി ദിമിത്രി റോഗോസിൻ ആണ് ഇതിന്റെ വീഡിയോ ട്വീറ്റ്ചെയ്തത്.
'ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ, ഞങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടുമെന്ന് ബൈക്കോനൂരിലെ വിക്ഷേപകർ കണ്ടെത്തി - റോഗോസിൻ വീഡിയോയ്ക്ക് താഴെ കുറിച്ചു. ഇന്നാണ് സോയൂസ് റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.വൺവെബ് പദ്ധതിക്ക് കീഴിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 36 ഉപഗ്രഹങ്ങളാണ് സോയൂസ് റോക്കറ്റിലുള്ളത്. 648 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അവയിൽ 428 എണ്ണം വിക്ഷേപിച്ചു. ഭാരതി എയർടെൽ ഗ്രൂപ്പിനും ബ്രിട്ടീഷ് സർക്കാരിനുമടക്കം പദ്ധതിയിൽ ഉടമസ്ഥാവകാശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |