ലണ്ടൻ: ഒട്ടുമിക്ക രാജ്യങ്ങളും കൊവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കുന്നതിനിടെ ആശങ്ക സൃഷ്ടിച്ച് കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. ' എക്സ് ഇ വേരിയന്റ് " എന്ന പുതിയ വകഭേദത്തിന്റെ കേസ് ബ്രിട്ടനിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ലോകത്ത് പടരുന്ന ഒമിക്രോൺ ബി.എ 2 ഉപവകഭേദത്തേക്കാൾ പത്തുശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് ഇതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഏറ്റവും വ്യാപനശേഷിയുള്ള കൊവിഡ് വകഭേദമാണ് ബി.എ 2.
ഒമിക്രോൺ ബി.എ 1, ബി.എ 2 വകഭേദങ്ങളുടെ ഹൈബ്രിഡ് രൂപമാണ് എക്സ് ഇ എന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ വിലയിരുത്തൽ. ജനുവരി 19 നാണ് ആദ്യ എക്സ് ഇ കേസ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത്. 637 പേരിൽ ഇതുവരെ കണ്ടെത്തി.
നിലവിൽ ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ ബി.എ 2 വകഭേദം വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എക്സ് ഇയ്ക്ക് പുറമേ എക്സ് ഡി, എക്സ് എഫ് എന്നീ ഉപവകഭേദങ്ങളെയും കണ്ടെത്തിയിട്ടുണ്ടെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |