കൊളംബോ: ജനരോഷത്തിൽ പിടിച്ചുനിൽക്കാനാവാതെ രാജിവച്ച ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപ്ക്സ, ജീവൻ രക്ഷിക്കാൻ വേണ്ടി കുടുംബാംഗങ്ങളോടൊപ്പം നാവിക കേന്ദ്രത്തിൽ ഒളിച്ചു. മഹിന്ദയുടെ ടെംപിൾ ട്രീസ് ഒൗദ്യോഗിക വസതിയിലേക്ക് പ്രക്ഷോഭകർ കടന്നു കയറുമെന്ന സ്ഥിതിവന്നതോടെ സൈന്യം ഹെലികോപ്ടറിൽ മഹിന്ദയെയും കുടുംബാംഗങ്ങളെയും വടക്ക് കിഴക്കൻ മേഖലയിലെ ട്രിങ്കോമാലിയിലെ നാവിക ത്താവളത്തിൽ എത്തിക്കുകയായിരുന്നു. നാവിക കേന്ദ്രത്തിനു പുറത്തും ജനങ്ങൾ തമ്പടിച്ചിരിക്കുകയാണ്. മഹിന്ദ ഇവിടെ ഉണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. അക്രമം കണ്ടാലുടൻ വെടിവയ്ക്കാൻ പ്രതിരോധമന്ത്രാലയം സേനകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
കൊളംബോയിൽ മഹിന്ദയുടെ ഔദ്യോഗിക വസതിയ്ക്ക് നേരെ നൂറുകണക്കിന് പ്രതിഷേധക്കാർ പെട്രോൾ ബോംബുകളടക്കം എറിഞ്ഞതിന് പിന്നാലെയാണ് സൈന്യം രക്ഷയ്ക്കെത്തിയത്.
മഹിന്ദയും കുടുംബാംഗങ്ങളും മാത്രമല്ല, അവരെ അനുകൂലിക്കുന്നവരെയും വെറുതേ വിടില്ലെന്ന വാശിയിലാണ് ജനങ്ങൾ. ഇവർ രാജ്യം വിടാതിരിക്കാൻ
ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിൽ വാഹനങ്ങൾ കൊണ്ടിട്ട് വഴിയടച്ചിരിക്കുകയാണ്.
തിങ്കളാഴ്ചത്തെ അക്രമസംഭങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി.പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുൾപ്പെടെ 249 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെ ഏഴ് മണി വരെ കർഫ്യൂ തുടരുമെന്ന് പ്രസിഡന്റ് ഗോതബയ രാജപക്സ അറിയിച്ചു.
തെക്കൻ ശ്രീലങ്കയിൽ രാജപക്സ കുടുംബത്തിന്റെ പൂർവിക ഗ്രാമമായ മേദ മലാനയിൽ രാജപക്സമാരെ കുറിച്ചുള്ള മ്യൂസിയം പ്രതിഷേധക്കാർ തകർത്തു. രാജപക്സ സഹോദരന്മാരുടെ മാതാപിതാക്കളുടെ മെഴുക് പ്രതിമകളും തകർത്തു. മഹിന്ദയുടെ സുഹൃത്തിന്റെ ഹോട്ടലും ലംബോർഗിനി കാറും കത്തിച്ചു.
തിങ്കളാഴ്ച രാത്രി കലാപത്തിനിടെ മഹിന്ദയുടെ ടെംപിൾ ട്രീസ് വസതിയ്ക്ക് സമീപത്തെ ബെയ്റ തടാകത്തിലേക്ക് നിരവധി സർക്കാർ അനുകൂലികളെ പ്രക്ഷോഭകാരികൾ തള്ളിയിട്ടെന്ന് പൊലീസ് അറിയിച്ചു. രണ്ട് ബസ് ഉൾപ്പെടെ ആറ് വാഹനങ്ങളും തടാകത്തിൽ തള്ളിയിട്ടു.
ഗോതബയ രാജിവയ്ക്കണം
മഹിന്ദ രാജപക്സ പ്രധാനമന്ത്രി പദമൊഴിഞ്ഞതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനുള്ള നീക്കം പ്രസിഡന്റ് ഗോതബയ ആരംഭിച്ചു. ഗോതബയ രാജിവച്ചാൽ സർക്കാർ രൂപീകരിക്കാൻ തയാറാണെന്നാണ് പ്രധാന പ്രതിപക്ഷമായ എസ്.ജെ.ബിയുടെ നിലപാട്.
അക്രമങ്ങൾ അവസാനിപ്പിക്കാനും ശാന്തത പാലിക്കാനും ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. സമവായത്തിലൂടെ രാഷട്രീയ സ്ഥിരത പുനഃസ്ഥാപിക്കാനും ഭരണഘടനാപരമായ ഉത്തരവുകൾക്കനുസൃതമായി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും എല്ലാ ശ്രമവും നടത്തും.
- ഗോതബയ രാജപക്സ,
പ്രസിഡന്റ്
മഹിന്ദ രാജപക്സ രാജ്യം വിടില്ല. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിൽ സജീവ പങ്ക് വഹിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു. നിലവിൽ അദ്ദേഹം സുരക്ഷിതനാണ്.
- നമൽ രാജപക്സ,
മഹിന്ദയുടെ മകൻ,
മുൻ സ്പോർട്സ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |