കീവ് : അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രെയിൻ നടത്തിയ ആദ്യ യുദ്ധക്കുറ്റ വിചാരണയ്ക്ക് വിധേയനായ റഷ്യൻ സൈനികൻ കോടതിയിൽ കുറ്റംസമ്മതിച്ചു. ഫെബ്രുവരി 28ന് സുമിയിൽ യുക്രെയിൻ പൗരനെ തലയ്ക്ക് വെടിവച്ച് കൊന്നതിന് വാഡിം ഷിഷിമരീൻ എന്ന 21കാരനെയാണ് ഇന്നലെ കീവിലെ കോടതി വിചാരണ ചെയ്തത്. ഇയാൾക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കാനാണ് സാദ്ധ്യത. സിവിലിയൻമാർക്ക് നേരെ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ യുക്രെയിന്റെ പിടിയിലുള്ള മറ്റ് 41 റഷ്യൻ സൈനികരെ വിചാരണയ്ക്ക് വിധേയമാക്കും.
അതേ സമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിയുപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിലുണ്ടായിരുന്ന 694 സൈനികർ കൂടി റഷ്യയ്ക്ക് മുന്നിൽ കീഴടങ്ങി. ഇതോടെ ഇവിടെ കീഴടങ്ങിയ ആകെ യുക്രെയിൻ സൈനികരുടെ എണ്ണം 959 ആയി. ഖേഴ്സണിൽ റഷ്യൻ റോക്കറ്റാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റഷ്യൻ ഷെല്ലാക്രമണത്തിൽ ലുഹാൻസ്കിൽ നാലും ഡൊണെസ്കിൽ ഏഴും പേർ കൊല്ലപ്പെട്ടു.
കൗൺസിൽ ഒഫ് ബാൾട്ടിക് സീ സ്റ്റേറ്റ്സിൽ നിന്ന് പിൻവാങ്ങുന്നതായി റഷ്യ അറിയിച്ചു. ഫിൻലൻഡ്, ജർമ്മനി, പോളണ്ട് തുടങ്ങിയവ ഉൾപ്പെടെ 11 അംഗങ്ങളാണ് കൗൺസിലിലുള്ളത്. യുക്രെയിൻ അധിനിവേശ പശ്ചാത്തലത്തിൽ മാർച്ചിൽ റഷ്യയെ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. തങ്ങൾക്കേർപ്പെടുത്തിയ ഉപരോധങ്ങൾക്കുള്ള മറുപടിയായി 24 ഇറ്റാലിയൻ, 27 സ്പാനിഷ്, 34 ഫ്രഞ്ച് നയതന്ത്രജ്ഞരെ വീതം റഷ്യ പുറത്താക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |