മയാമി : വീടിന് പിന്നിൽ രാത്രി എന്തൊക്കെയോ അസ്വഭാവിക ശബ്ദം കേട്ട് പുറത്തിറങ്ങിയതാണ് യു.എസിലെ ഫ്ലോറിഡയിലുള്ള ഡീപ്പ് ക്രീക്ക് പ്രദേശത്ത് താമസിക്കുന്ന ഒരു കുടുംബം. ചെടികൾക്കിടെയിലൊക്കെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെ വെള്ളത്തിൽ എന്തോ ഇളകുന്നത് പോലൊരു ശബ്ദം കേട്ട് സ്വിമ്മിംഗ് പൂളിലേക്ക് ഒന്ന് നോക്കിയതോടെ അവർ ഞെട്ടി. മറ്റൊന്നുമല്ല, 11 അടി നീളമുള്ള ഒരു കൂറ്റൻ ചീങ്കണ്ണി സ്വിമ്മിംഗ് പൂളിൽ വിശാലമായി നീന്തി രസിക്കുന്ന കാഴ്ചയായിരുന്നു അത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും ചീങ്കണ്ണിപ്പിടുത്തക്കാരും ചേർന്നാണ് 250 കിലോ ഭാരമുണ്ടായിരുന്ന ഈ ഭീകരനെ വലയിലാക്കിയത്. സ്വിമ്മിംഗ് പൂളിന് ചുറ്റുമുണ്ടായിരുന്ന ഒരു സ്ക്രീൻ തകർത്ത ശേഷമാണ് ചീങ്കണ്ണി അതിനുള്ളിലേക്ക് കടന്നത്. പ്രദേശത്ത് വീടിന് പുറത്ത് സ്വിമ്മിംഗ് പൂൾ ഉള്ളവർ വെള്ളത്തിലിറങ്ങുന്നതിന് മുന്നേ പരിശോധിച്ചിരിക്കണമെന്നാണ് സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഷാർലെറ്റ് കൗണ്ടി പൊലീസ് പറയുന്നത്. ധാരാളം ചീങ്കണ്ണികളും പെരുമ്പാമ്പുകളുമുള്ള പ്രദേശമാണ് ഫ്ലോറിഡ. ഫ്ലോറിഡയിലെ സ്വിമ്മിംഗ് പൂളുകളിൽ ഇതിന് മുമ്പും ചീങ്കണ്ണികളെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 1.3 ദശലക്ഷം ചീങ്കണ്ണികൾ ഫ്ലോറിഡയിലുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |